

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ നിന്നും രക്ഷപെട്ടവര്‍ക്ക് 50,000 രൂപ വീതവും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും അനുവദിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതല്ലാതെ പണം അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ദുരന്തം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായ ശേഷവും കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഓഖി പുനഃരുദ്ധാരണത്തിനായി അനുവദിച്ച നാമമാത്രമായ തുക ചിലവഴിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയ മുഴുവന്‍ തുകയും ചിലവഴിച്ചു കഴിഞ്ഞതായി സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 107 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കിയ വകയില്‍ 28.6 കോടി രൂപയും വീട് നഷ്ടപ്പെട്ട 72 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും നല്‍കി. തകര്‍ന്ന വീടുകള്‍ നന്നാക്കുന്നതിനായി 2.02 കോടി രൂപയാണ് അനുവദിച്ചത്.
മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ മാറ്റുന്നതിനായി 6.76 കോടി രൂപ നല്‍കി. ഇത് അഞ്ച് ഘട്ടമായാണ് വിതരണം ചെയ്തത്. ഇതിനും പുറമേ മറൈന്‍ ആംബുലന്‍സുകള്‍ വാങ്ങുന്നതിനായി കൊച്ചിന്‍ ഷിപ് യാര്‍ഡിന് 7.36 കോടി രൂപ നല്‍കിയിരുന്നു. മൂന്ന് ആംബുലന്‍സുകളാണ് ഈ തുകയ്ക്ക് വാങ്ങുക. രക്ഷാസംഘ രൂപീകരമത്തിനായി ഏഴേകാല്‍ കോടി രൂപയും മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് വാങ്ങുന്നതിനായി6.10 കോടി രൂപയും നീക്കി വച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഓഖിയില്‍ മരിച്ചവരുടെയും കാണാതായവരുടെയും മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇത്തരം പഠന ചിലവുകള്‍ക്കായി 13 കോടി 92 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates