തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്ൻമെൻറ് മേഖലകളിൽ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടങ്ങളിൽ ആർക്കും ഒരിളവും അനുവദിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
രാത്രി 9 മണിക്ക് ശേഷമുള്ള വാഹന നിയന്ത്രണം കർശനമാക്കും. ഇരുചക്ര വാഹന യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും നിയമ ലംഘനം കണ്ടാൽ ജനങ്ങൾക്ക് ഫോട്ടോ എടുത്ത് പൊലീസിനെ അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്ക് ധരിക്കാത്ത 6187 സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തുവെന്നും ക്വാറന്റൈൻ ലംഘിച്ചതിന് 11 പേർക്കെതിരെ കേസെടുത്തതായും അദ്ദേഹം പറഞ്ഞു.
കണ്ടെയ്ൻമെന്റ് മേഖലയിൽ ബാരിക്കേഡ് സ്ഥാപിക്കും. എല്ലാ മാനദണ്ഡവും പാലിച്ച് വാഹന പരിശോധന നടത്തും. രാത്രി ഒൻപത് മണിക്ക് ശേഷം വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ചിലർ മാസ്ക് ധരിക്കുന്നില്ല. മാസ്കും ഹെൽമെറ്റും ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കടകൾ, ചന്തകൾ, തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജനം കൂട്ടംകൂടാൻ അനുവദിക്കില്ലെന്നും പിണറായി വിജയൻ അറിയിച്ചു. കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ, സ്ഥാപനം അണുവിമുക്തമാക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ ഫോട്ടോ പൊലീസ് കൺട്രോൾ റൂമിലേക്ക് അയക്കണം.
ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ക്ഷേമം ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പാക്കണമെന്നും പൊലീസ് പിക്കറ്റുകളും പരിശോധന സ്ഥലങ്ങളും എസ്‌പിമാർ സന്ദർശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദേശത്ത് നിന്ന് വരുന്നവർ നേരെ വീട്ടിലേക്ക് പോകണം. ബന്ധുവീട് സന്ദർശിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates