കയ്യേറ്റക്കാര്‍ താണ്ഡവമാടാത്ത മൂന്നറാണ് വേണ്ടതെന്ന് വിഎസ്; രാഷ്ട്രീയ നേതൃത്വത്തിലെ ചിലര്‍ കയ്യേറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു

മത ചിഹ്നങ്ങള്‍ സ്ഥാപിച്ച്  കയ്യേറ്റം നടത്തിയിട്ട് വിശ്വാസത്തിന്റെ പേരില്‍ അത് തടയാമെന്ന ആരും കരുതേണ്ട
കയ്യേറ്റക്കാര്‍ താണ്ഡവമാടാത്ത മൂന്നറാണ് വേണ്ടതെന്ന് വിഎസ്; രാഷ്ട്രീയ നേതൃത്വത്തിലെ ചിലര്‍ കയ്യേറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു
Updated on
1 min read

കയ്യേറ്റക്കാര്‍ താണ്ഡവമാടാത്ത മൂന്നറാണ് വേണ്ടതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് സിപിഐ സാസ്‌കാരാിക സംഘടന യുവകലാ സാഹിതി സംഘടിപ്പിച്ച മൂന്നാര്‍ ഐക്യദാര്‍ഢ്യ സംഘമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാത്തരം കയ്യേറ്റങ്ങളും ഒഴിപ്പിക്കണം. മതചിഹ്നങ്ങള്‍ സ്ഥാപിച്ച്  കയ്യേറ്റം നടത്തിയിട്ട് വിശ്വാസത്തിന്റെ പേരില്‍ അത് തടയാമെന്ന്
ആരും കരുതേണ്ട. 

ആദിവാസികളും ദളിതരും ഉല്‍പ്പെടെ ഭൂമിക്ക് വേണ്ടി സമരം ചെയ്യുമ്പോഴാണ്‌ പണത്തിന്റെ
മുഷ്‌കില്‍ ചിലര്‍ ഭൂമി വെട്ടിപ്പിടിച്ചു വെച്ചിരിക്കുന്നത്. ഇത് അനുവദിക്കുകയില്ല. അദ്ദേഹം പറഞ്ഞു.  മൂന്നാറിലെ കൈയ്യേറ്റം ഏറെ നാളുകളായി കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹ്യ രംഗങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്.  ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് മൂന്നാറിലും, പരിസര പ്രദേശങ്ങളിലും കൈയ്യേറ്റക്കാര്‍ കൈയ്യടക്കിവെച്ചിട്ടുള്ളത്.  ഇവരില്‍ ടാറ്റയെ പോലുള്ള വന്‍കിടക്കാരുണ്ട്.  ചെറിയ തോതില്‍ കൈയ്യേറ്റം നടത്തി കൃത്രിമരേഖകള്‍ വരെ സൃഷ്ടിച്ച് ഭൂമി മറിച്ചു വില്‍ക്കുന്ന ചെറുകിടക്കാരുമുണ്ട്.  ഇതു പ്രയോജനപ്പെടുത്തി കൊഴുത്തു തടിക്കുന്ന റിസോര്‍ട്ട് മാഫിയയും മൂന്നാറില്‍    കുഴപ്പങ്ങളുണ്ടാക്കുന്നു.  നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയ നേതൃത്വത്തിലെ ചിലരും ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നു എന്ന സ്ഥിതിയുമുണ്ട്.      ലക്കും ലഗാനുമില്ലാത്ത കൈയ്യേറ്റം മൂന്നാറിനെ മൂന്നാര്‍ അല്ലാതാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം.  ഇത് പരിസ്ഥിതി        ഘടനയില്‍ അടക്കം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല.          

പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാറിന് താങ്ങാവുന്നതിലും അപ്പുറമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അവിടെ ഇപ്പോള്‍ത്തന്നെ      നടത്തിയിട്ടുള്ളത്.  ഭൂമിക്കും, പ്രകൃതിക്കും സഹിക്കുന്നതിനും താങ്ങുന്നതിനും പരിധിയുണ്ട്.  അതേപ്പറ്റി ഒന്നും ആലോചിക്കാതെ,  ലാഭക്കൊയ്ത്തില്‍ മാത്രം കണ്ണു നട്ടിട്ടുള്ള മാഫിയകള്‍ അവിടത്തെ മണ്ണും,  പ്രകൃതിസമ്പത്തും കൊള്ള ചെയ്യുകയാണ്. മൂന്നാര്‍,  മൂന്നാര്‍ അല്ലാതായി മാറുന്നത് കേവലം ആ പ്രദേശത്തിന്റെ മാത്രം ഒരു പ്രശ്‌നമല്ല.  മറിച്ച് കേരളത്തിന്റെ വരുംകാല പരിസ്ഥിതിയും, കുടിവെള്ളവും, ജീവിതവും ഒക്കെത്തന്നെ തകിടം മറിക്കപ്പെടുന്ന സ്ഥിതിയിലേക്കായിരിക്കും ഇതുകൊണ്ടുചെന്ന്  എത്തിക്കുക.  ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണ് 2006-ലെ എല്‍ ഡി എഫ് ഗവണ്‍മെന്റ് മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് സജീവമായ ഇടപെടലുകള്‍ നടത്തിയത്.  എന്നാല്‍ അത് വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനും, പൂര്‍ത്തികരിക്കാനും പലവിധ കാരണങ്ങള്‍ കൊണ്ടു കഴിഞ്ഞില്ല.  
ഇന്നിപ്പോള്‍ മൂന്നാറിലെ കൈയ്യേറ്റങ്ങളും, അവ ഒഴിപ്പിക്കലും വലിയ ഒരു രാഷ്ട്രീയ-സാമൂഹ്യ പ്രശ്‌നമായി നിലനില്‍ക്കുകയാണ്.അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com