കലാപത്തിന് കാരണം സര്‍ക്കാര്‍ ; നവോത്ഥാനത്തിന്റെ മറവില്‍ നിരീശ്വരവാദം നടപ്പാക്കാന്‍ ശ്രമിക്കുന്നു ; ആഞ്ഞടിച്ച് എന്‍എസ്എസ്

കലാപത്തിന് കാരണം സര്‍ക്കാര്‍ ; നവോത്ഥാനത്തിന്റെ മറവില്‍ നിരീശ്വരവാദം നടപ്പാക്കാന്‍ ശ്രമിക്കുന്നു ; ആഞ്ഞടിച്ച് എന്‍എസ്എസ്

ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ച്, ഏത് ഹീനമാര്‍ഗവും ഉപയോഗിച്ച് പാര്‍ട്ടിയുടെ നയം നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
Published on

കോട്ടയം : സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് വീണ്ടും. ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കലാപത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. 

സുപ്രിംകോടതി വിധിയുടെ മറവില്‍ നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നിരിശ്വരവാദം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. വിശ്വാസം സംരക്ഷിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. സര്‍ക്കാര്‍ ബാധ്യത നിറവേറ്റിയില്ലെങ്കില്‍ വിശ്വാസികള്‍ രംഗത്തിറങ്ങിയതില്‍ തെറ്റില്ല. പ്രതിഷേധത്തിന് രാഷ്ട്രീയത്തിന്റെ നിറം കൊടുത്ത് പ്രതിരോധിക്കുന്നതും ശരിയല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. 

ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ച് ഏത് ഹീനമാര്‍ഗവും ഉപയോഗിച്ച് പാര്‍ട്ടിയുടെ നയം നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നടക്കുന്ന കലാപത്തിന് കാരണക്കാര്‍ സര്‍ക്കാരാണെന്നാണ് ജനം വിലയിരുത്തുന്നത്. ആദ്യം മുതല്‍ക്കുതന്നെ സമാധാനപരമായി പരിഹരിക്കാവുന്ന വിഷയം ഇത്രയും സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. 

അനാവശ്യമായ നിരോധനാജ്ഞ നടപ്പിലാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസില്‍ കുടുക്കി ജയിയില്‍ അടക്കുക, നാട്ടില്‍ മുഴുവന്‍ അരാജകത്വം സൃഷ്ടിക്കുക, ഏത് കള്ളവും മാറിമാറിപ്പറഞ്ഞ് തങ്ങളുടെ ലക്ഷ്യം സാധൂകരിക്കാന്‍ ശ്രമിക്കുക, ഹൈന്ദവ ആചാര്യന്മാരെ നികൃഷ്ടമായി അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക ഇതെല്ലാമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നതെന്ന് സുകുമാരന്‍ നായര്‍ വിമര്‍ശിക്കുന്നു.  

വിശ്വാസികളെ പരിഹസിക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതാണോയെന്നും എന്‍എസ്എസ് ചോദിക്കുന്നു. ശബരിമലയിലെ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഈശ്വരവിശ്വാസം നിലനിര്‍ത്തേണ്ടത് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആവശ്യമാണ്. അത് സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഏത് മതത്തിന്റെതായാലും വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതാണ്. മനുഷ്യരാശിയുടെ നിലില്‍പ്പിന് ഇത് ആവശ്യമാണ്. ശബരിമല വിഷയം എല്ലാ മതസമുദായങ്ങളുമായി ബന്ധപ്പെട്ടതാണ്. വിശ്വാസ ലംഘനത്തിനെതിരെ എല്ലാ മതസംഘടനകളില്‍പ്പെട്ടവരും പ്രതികരിക്കേണ്ട സമയം അതിക്രമിച്ചെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com