

കൊച്ചി : എറണാകുളത്തെ ഇരുമ്പനത്തും കൊരട്ടിയിലും ഇന്നലെ നടന്ന എടിഎം കവര്‍ച്ചയ്ക്ക് തസ്കര സംഘം ഉപയോഗിച്ച വാഹനത്തില്‍ രക്തക്കറയും. വാഹനത്തില്‍ നിരവധി ഭാഗങ്ങളില്‍ രക്തക്കറ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കോട്ടയം കോടിമതയില്‍ നിന്നും മോഷ്ടിച്ച പിക്കപ്പ് വാന്‍ ചാലക്കുടിയില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
ഒരു കടയിലെ പിക്കപ്പ് വാനാണ് സംഘം മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചാലക്കുടി റെയില്‍വേ സ്റ്റേഷന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അടുത്താണ് വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതോടെ സംഘം വാന്‍ ഉപേക്ഷിച്ച് ട്രെയിനില്‍ കേരളം കടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
കവര്‍ച്ചയ്ക്ക് പിന്നില്‍ അന്യസംസ്ഥാനക്കാരായ പൊഫഷണല്‍ സംഘമാണെന്ന വിലയിരുത്തലിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണസംഘം യാത്ര ചെയ്ത റോഡുകളിൽനിന്ന് ലഭ്യമായേക്കാവുന്ന സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരുകയാണ്. സംസ്ഥാനത്തിനകത്തെ എ.ടി.എം കവർച്ചക്കാരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. മോഷ്ടാക്കൾ വാഹനം നിർത്തിയിട്ടശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എമ്മിൽ പണം സൂക്ഷിച്ച ബോക്സ് മുറിച്ചുമാറ്റുകയായിരുന്നു.
അരമണിക്കൂറിൽ താഴെ സമയം കൊണ്ട് കൃത്യം പൂർത്തീകരിക്കാൻ കഴിവുള്ള പരിചയ സമ്പന്നരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഒരിക്കൽ മോഷണശ്രമം ഉണ്ടായശേഷവും സുരക്ഷ ജീവനക്കാരനെ നിയമിക്കാൻ ബാങ്ക് അധികൃതർ തയാറാവാതിരുന്നതും മോഷ്ടാക്കൾക്ക് സൗകര്യമായി. കടുത്തുരുത്തിയിൽ എ.ടി.എം കവർച്ചശ്രമം പൊളിഞ്ഞതോടെയാണ് മോഷണസംഘം ഇരുമ്പനത്ത് എത്തിയതെന്നാണ് കരുതുന്നത്. ഇരുമ്പനത്ത് നിന്നും 25 ലക്ഷവും കൊരട്ടിയിൽ നിന്ന് 10 ലക്ഷം രൂപയുമാണ് എടിഎം തകർത്ത് സംഘം കവർന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates