'കാട്ടിലെ തടി, തേവരുടെ ആന. ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്' ; കണ്ണട വിവാദത്തില്‍ അഡ്വ ജയശങ്കര്‍

സഖാവിന്റെ തറവാട്ടു മഹത്വവും പാര്‍ട്ടിയുടെ വിപ്ലവ പാരമ്പര്യവും പരിഗണിക്കുമ്പോള്‍ ഒന്നൊന്നൊര ലക്ഷത്തിന്റെ കണ്ണടയെങ്കിലും വാങ്ങാന്‍ വിരോധമില്ല
'കാട്ടിലെ തടി, തേവരുടെ ആന. ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്' ; കണ്ണട വിവാദത്തില്‍ അഡ്വ ജയശങ്കര്‍
Updated on
1 min read

കൊച്ചി : കണ്ണട വിവാദത്തില്‍ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ ജയശങ്കര്‍. നിയമസഭാ സ്പീക്കര്‍ വെറും ആലങ്കാരിക പദവിയല്ല. സഭാനാഥനാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്നു വേണ്ട, 94വയസുള്ള അച്യുതാനന്ദന്‍ വരെ സ്പീക്കറെ സാര്‍, സാര്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്. അതാണ് അതിന്റെ ഒരു പവര്‍.

ശ്രീരാമകൃഷ്ണന്‍ 49,900 രൂപ വിലയുളള കണ്ണട വാങ്ങി. അതു വിവാദമായപ്പോള്‍ കാഴ്ച ശക്തി നന്നെ കുറഞ്ഞു, കണ്ണു പൊട്ടാറായി, അമ്പതിനായിരത്തിന്റെ കണ്ണട തന്നെ വേണമെന്ന് ഒഫ്താല്‍മോളജിസ്റ്റ് നിര്‍ബന്ധിച്ചു എന്നൊക്കെയാണ് ന്യായവാദം. കാട്ടിലെ തടി, തേവരുടെ ആന. ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. അത് ആരെങ്കിലുമൊക്കെ ചെലവാക്കിയേ തീരൂ. വിപ്ലവം ജയിക്കട്ടെ! മിതവ്യയശീലം വെല്‍വൂതാക!  ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ വിമര്‍ശിച്ചു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


നിയമസഭാ സ്പീക്കര്‍ എന്നത് വെറും ആലങ്കാരിക പദവിയല്ല. സഭാനാഥനാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്നു വേണ്ട, 94വയസുള്ള അച്യുതാനന്ദന്‍ വരെ സ്പീക്കറെ സാര്‍, സാര്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്. അതാണ് അതിന്റെ ഒരു പവര്‍.

ശക്തന്‍ നാടാര്‍ സ്പീക്കറായിരുന്നപ്പോള്‍ സഹായിയെക്കൊണ്ട് ചെരുപ്പിന്റെ വാറുകെട്ടിച്ചു. ന്യൂസ് ചാനലുകള്‍ അതു വിവാദമായപ്പോള്‍, ശക്തന്‍ജി നടുവേദനയാണ് കുനിയാന്‍ വയ്യ എന്നു പറഞ്ഞു തടിയൂരി.

ഇപ്പോഴിതാ, ശ്രീരാമകൃഷ്ണന്‍ 49,900 രൂപ വിലയുളള കണ്ണട വാങ്ങി. അതു വിവാദമായപ്പോള്‍ കാഴ്ച ശക്തി നന്നെ കുറഞ്ഞു, കണ്ണു പൊട്ടാറായി, അമ്പതിനായിരത്തിന്റെ കണ്ണട തന്നെ വേണമെന്ന് ഒഫ്താല്‍മോളജിസ്റ്റ് നിര്‍ബന്ധിച്ചു എന്നൊക്കെയാണ് ന്യായവാദം.

കാട്ടിലെ തടി, തേവരുടെ ആന. ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. അത് ആരെങ്കിലുമൊക്കെ ചെലവാക്കിയേ തീരൂ.

സഖാവ് ശ്രീരാമന്‍ വളളുവനാട്ടിലെ പുരാതന തറവാട്ടുകാരനാണ്, പാവങ്ങളുടെ പാര്‍ട്ടിയുടെ പടനായകനാണ്. അമ്പതിനായിരമൊക്കെ പുല്ലാണ്. സഖാവിന്റെ തറവാട്ടു മഹത്വവും പാര്‍ട്ടിയുടെ വിപ്ലവ പാരമ്പര്യവും പരിഗണിക്കുമ്പോള്‍ ഒന്നൊന്നൊര ലക്ഷത്തിന്റെ കണ്ണടയെങ്കിലും വാങ്ങാന്‍ വിരോധമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനത മുന്‍നിര്‍ത്തി അല്പം മിതത്വം പാലിച്ചതാണ്.

വിപ്ലവം ജയിക്കട്ടെ! 
മിതവ്യയശീലം വെല്‍വൂതാക!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com