കാറിലെത്തിയ സംഘം ലോറി തടഞ്ഞ് എട്ട് ലക്ഷം രൂപയുടെ മാംസം കവർന്നു; പരാതി

വിദേശത്തേക്ക് കയറ്റുമതിക്ക് കൊണ്ടു പോയ മാംസമാണ് മോഷ്ടിക്കപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊരട്ടി: ലോറി തട്ടിക്കൊണ്ടു പോയി മാംസം അപഹരിച്ചതായി പരാതി. വിദേശത്തേക്ക് കയറ്റുമതിക്ക് കൊണ്ടു പോയ മാംസമാണ് മോഷ്ടിക്കപ്പെട്ടത്. ആടിന്റെ ബോട്ടി അടക്കമുള്ള മാംസ ഭാഗങ്ങള്‍ തട്ടിയെടുത്ത ശേഷം ലോറി ഉപേക്ഷിച്ചു. 

സംസ്‌കരിച്ച് കയറ്റിയയയ്ക്കാന്‍ കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടു പോകുമ്പോള്‍ പൊങ്ങത്തുവച്ച് രാത്രി 10 മണിയോടെയാണിത് തട്ടിയെടുത്തത്. 120 ചാക്കുകളിലായി എട്ട് ലക്ഷം രൂപ വരുന്ന മാംസ ഭാഗമാണ് കൊള്ളയടിച്ചതെന്നും പരാതിയിൽ പറയുന്നു.

ലോറിക്ക് പിന്നാലെ കാറിലെത്തിയ സംഘം പഞ്ചാബി ധാബക്ക് സമീപത്തു വച്ച് ലോറി തടയുകയായിരുന്നു. തുടര്‍ന്ന് ലോറിയിലുണ്ടായ രണ്ട് ഡ്രൈവര്‍മാരെ കാറിലേക്ക് ബലമായി കയറ്റുകയും കാറിലുണ്ടായിരുന്ന ഒരാള്‍ ലോറിയുമായി പോവുകയുമായിരുന്നു. പിന്നീട് ലോറിയിലുണ്ടായവരെ മൊബൈലും മറ്റും പിടിച്ചുവാങ്ങി ഒന്നര മണിക്കൂറോളം പല ഭാഗങ്ങളിലായി കറക്കിയ ശേഷം ചാലക്കുടി പോട്ടയില്‍ ഇറക്കിവിട്ടു.

മാംസം അപഹരിച്ച ശേഷം ലോറി കൊരട്ടി സെന്റ് അന്തോണീസ് പള്ളിക്ക് സമീപത്ത് ഉപേക്ഷിച്ചു. ലോറിയിലെ ഡ്രൈവര്‍മാര്‍ കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com