കാസർകോട് പോസ്റ്റൽ ബാലറ്റ് പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും

44 പൊലീസുകാർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ
കാസർകോട് പോസ്റ്റൽ ബാലറ്റ് പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും
Updated on
1 min read

തിരുവനന്തപുരം : കാസർകോട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണത്തിന് നിർദേശം നൽകിയത്. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പരാതി അന്വേഷിക്കും.  
തെര‍ഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിലെ 33 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്നായിരുന്നു പരാതി. 

44 പൊലീസുകാർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ. യുഡിഎഫ് അനുഭാവികളായ പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് നൽകുന്നില്ലെന്നാണ് ആരോപണം. എസ്ഐ, എഎസ്ഐ, സീനിയർ സിവിൽ പൊലീസ് ഓഫിസർ, വനിത സിവിൽ പൊലീസ് ഓഫിസർ, തുടങ്ങിയവരുടേതായി ആകെ 44 അപേക്ഷകളാണ് ബേക്കല്‍ സ്റ്റേഷനില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റിനായി അയച്ചത്. പാലക്കുന്നിലുള്ള കോട്ടിക്കുളം തപാൽ ഓഫിസ് മുഖേന അതത് ഉപ വരണാധികാരികൾക്ക് അപേക്ഷ സമര്‍പ്പിച്ചു. സിഐയുടെ കൗണ്ടർ സൈൻ സഹിതം സ്റ്റേഷൻ റൈറ്റർ മറ്റൊരു സിവിൽ പൊലിസ് ഓഫിസർ വശമാണ് അപേക്ഷകള്‍ തപാൽ ഓഫിസിൽ എത്തിച്ചത്.

ഇതിൽ 11 അപേക്ഷകർക്കു മാത്രമേ ബാലറ്റ് പേപ്പർ ലഭിച്ചുള്ളൂ. കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയമസഭ മണ്ഡലങ്ങളിലെ വോട്ടർമാരായ പൊലീസ് ഉദ്യോഗസ്ഥർക്കാണു ബാലറ്റ് പേപ്പർ കിട്ടാതിരുന്നത്.  പൊലീസ് ഉദ്യോഗസ്ഥർ ഇതേക്കുറിച്ചു ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ക്ക് ഈമെയിൽ വഴി പരാതി അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ബേഡകം, മഞ്ചേശ്വരം സ്റ്റേഷനുകളിലെ 2 എഎസ്ഐമാര്‍ക്കും തപാൽ ബാലറ്റ് കിട്ടിയില്ലെന്നും പരാതിയുണ്ട്. 

അതേസമയം എല്ലാ പോസ്റ്റൽ ബാലറ്റുകളും നൽകിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസർ പറയുന്നത്. പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി സജിത് ബാബുവും വ്യക്തമാക്കി. 33 അപേക്ഷകരിൽ 25 എണ്ണം യുഡിഎഫ് അനുഭാവികളുടേതും 8 എണ്ണം ഇടതുപക്ഷ അനുഭാവികളുടേതുമാണെന്ന് പൊലീസുകാർ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com