ക്രിസ്മസ്, പുതുവൽസര വിപണി ലക്ഷ്യമിട്ട് വൻതോതിൽ സുനാമി ഇറച്ചിയെത്തുന്നു ? ; 250 കിലോ ഇറച്ചി പിടികൂടി

ക്രിസ്മസ്, പുതുവൽസര വിപണി ലക്ഷ്യമാക്കി ഇതര സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവന്ന സുനാമി ഇറച്ചി പിടികൂടി
ക്രിസ്മസ്, പുതുവൽസര വിപണി ലക്ഷ്യമിട്ട് വൻതോതിൽ സുനാമി ഇറച്ചിയെത്തുന്നു ? ; 250 കിലോ ഇറച്ചി പിടികൂടി
Updated on
1 min read

കൊച്ചി : ക്രിസ്മസ്, പുതുവൽസര വിപണി ലക്ഷ്യമാക്കി ഇതര സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവന്ന സുനാമി ഇറച്ചി പിടികൂടി. 250 കിലോഗ്രാം പഴകിയ സുനാമി ഇറച്ചിയാണ് കാക്കനാട് കുടിലി മുക്കിലെ വാടകവീട്ടിൽ നിന്നും പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പും തൃക്കാക്കര ന​ഗരസഭ ആരോ​ഗ്യവിഭാ​ഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ സുനാമി ഇറച്ചി പിടികൂടിയത്. 

ഒരു കിലോഗ്രാം ഇറച്ചി വീതമുള്ള 100 പായ്ക്കറ്റുകളും ഞായറാഴ്ച രാത്രി വാഹനത്തിൽ എത്തിച്ച 150 കിലോഗ്രാം ഇറച്ചിയുമാണു കണ്ടെത്തിയത്. വീടിന്റെ പ്രധാനഹാളിലും അകത്തെ മുറിയിലുമായാണ് ഇവ ഫ്രീസറിൽ സൂക്ഷിച്ചിരുന്നത്. ഹൈദരാബാദ്, ബെംഗളൂ‌രു എന്നിവിടങ്ങളിൽ നിന്നാണ് ഇറച്ചി എത്തിച്ചതെന്ന് ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചിട്ടുണ്ട്.  ഉദ്യോഗസ്ഥരെത്തുമ്പോൾ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ലൈസൻസ് ഇല്ലാതെയാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്. പ്രധാന വിതരണക്കാരൻ ചെന്നൈയിലാണെന്നാണ് സൂചന. 
 
പരിസരത്തു രൂക്ഷ ദുർഗന്ധം വമിച്ചപ്പോൾ സംശയം തോന്നിയ നാട്ടുകാരാണ് രാത്രി ഇറച്ചിയുമായെത്തിയ വാൻ തടഞ്ഞു പൊലിസിനെ വിവരമറിയിച്ചത്. സൂപ്പർ മാർക്കറ്റുകളിലേക്കു നൽകാനുള്ള ഇറച്ചിയാണ് പായ്ക്ക് ചെയ്തു വച്ചിരുന്നത്. അവശേഷിക്കുന്ന ഇറച്ചി ക്രിസ്മസ് വിപണിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഫ്രീസറിൽ അടച്ചു വച്ചിട്ടും പരിസരത്തു രൂക്ഷമായ ദുർഗന്ധം പരന്നത് ഇറച്ചിയുടെ പഴക്കം വ്യക്തമാക്കുന്നു. പ്രത്യേക തരം രാസവസ്തു പ്രയോഗിച്ചു ദുർഗന്ധം ഇല്ലാതാക്കിയാണത്രെ വിൽപന.

ഇതര സംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ സൂനാമി ഇറച്ചി എത്തിച്ചു വിതരണം ചെയ്തിട്ടുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. മൊത്ത വിതരണക്കാർക്കു സൂനാമി ഇറച്ചി എത്തിച്ചു കൊടുക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവർ ഇതിനു പിന്നിലുണ്ടെന്നാണ് സംശയം. പകൽ പൂട്ടിക്കിടക്കുന്ന വീട്ടിൽ രാത്രിയാണ് ഇറച്ചി എത്തിച്ചിരുന്നത്. നാളെ കൂടുതൽ പരിശോധനയ്ക്കു ശേഷം ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലോ അനുയോജ്യമായ മറ്റിടങ്ങളിലോ എത്തിച്ചു നശിപ്പിക്കാനാണ് തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com