'ഞങ്ങളുടെ വികാരത്തെ ഉയര്‍ത്തിക്കാട്ടി പ്രക്ഷോഭങ്ങളും ഇലക്ഷന്‍ പ്രചരണവും നടത്തി, എന്നിട്ട് മിണ്ടാന്‍ അനുവാദമില്ലേ'; ശശികലയ്‌ക്കെതിരേ പത്മ പിള്ള

ശബരിമല പ്രക്ഷോഭത്തില്‍ തങ്ങള്‍ പങ്കെടുത്തില്ല എന്നു പറയാന്‍ ശശികലയ്ക്ക് അധികാരമില്ലെന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പത്മ പിള്ള പറയുന്നത്
'ഞങ്ങളുടെ വികാരത്തെ ഉയര്‍ത്തിക്കാട്ടി പ്രക്ഷോഭങ്ങളും ഇലക്ഷന്‍ പ്രചരണവും നടത്തി, എന്നിട്ട് മിണ്ടാന്‍ അനുവാദമില്ലേ'; ശശികലയ്‌ക്കെതിരേ പത്മ പിള്ള
Updated on
2 min read


ബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്സും റെഡി ടു വെയ്റ്റ് കാമ്പെയ്‌നുകാരും തമ്മില്‍ സോഷ്യല്‍മീഡിയയില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. ശബരിമല ആചാരസംരക്ഷണത്തില്‍ നിന്നും ആര്‍എസ്എസ്സും ബിജെപിയും പിന്നോട്ടുപോകുന്നു എന്ന ആരോപണവുമായി റെഡി ടു വെയ്റ്റ് കാമ്പെയ്‌നുകാര്‍ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്. അതിനിടെ കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ആചാരസംരക്ഷണ സമിതി നേതാവുമായ കെ.പി.ശശികല റെഡി ടു വെയ്റ്റ് കാമ്പെയ്‌നുകാരെ വിമര്‍ശിച്ച് രംഗത്തെത്തി. ആചാരസമിതിക്ക് റെഡി ടു വെയ്റ്റുകാരുമായി ബന്ധമില്ലെന്നും ശബരിമല പക്ഷോഭത്തില്‍ അവര്‍ തങ്ങള്‍ക്കൊപ്പമില്ലെന്നുമാണ് ശശികല പറഞ്ഞത്. ഇപ്പോള്‍ ശശികലയുടെ ആരോപണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് റെഡിടു വെയ്റ്റ് കാമ്പെയ്‌ന് നേതൃത്വം നല്‍കിയ പത്മ പിള്ള. 

ശബരിമല പ്രക്ഷോഭത്തില്‍ തങ്ങള്‍ പങ്കെടുത്തില്ല എന്നു പറയാന്‍ ശശികലയ്ക്ക് അധികാരമില്ലെന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പത്മ പിള്ള പറയുന്നത്. അവരുടെ സംഘടനയെ മാത്രം പരിഗണിക്കുന്നത് സങ്കുചിത മനോഭാവവും രാഷ്ട്രീയവുമാണ്. സന്നിധാനത്ത് വന്നു അറസ്റ്റ് വരിക്കുകയോ കേസില്‍ പ്രതിയാവുകയോ ചെയ്തിട്ടില്ലാത്ത യുവതീ പ്രവേശനത്തെ ആദ്യം മുതല്‍ക്കെതിര്‍ത്തവര്‍ക്ക് പ്രക്ഷോഭവുമായി ബന്ധമില്ലെന്നാണോ പറയുന്നതെന്നും പത്മപിള്ള ചോദിച്ചു. ഞാനുള്‍പ്പെടെയുള്ള അയ്യപ്പഭക്തരുടെ വികാരങ്ങളും ആകാംക്ഷയുമൊക്കെ പലരീതിയില്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രക്ഷോഭങ്ങളും എലെക്ഷന്‍ പ്രചാരണവുമൊക്കെ നടത്തിയത്. എന്നിട്ട് പ്രക്ഷോഭത്തിലേക്ക് ക്ഷണിച്ചവര്‍ക്കു മാത്രമേ അതിനെക്കുറിച്ചു പറയാന്‍ പാടുള്ളൂ എന്ന് ഒരു നിയമം ഉണ്ടെന്നറിഞ്ഞില്ലെന്നും അവര്‍ കുറിച്ചു. 

ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ശശികല ടീച്ചർ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് എന്റെ പ്രതികരണം.

1. ശബരിമല പ്രക്ഷോഭത്തിൽ Ready to Wait (RTW) പങ്കെടുത്തിട്ടില്ല എന്ന് പറയാനുള്ള ഒരധികാരവും ടീച്ചർക്കില്ല. അവരുടെ സംഘടന നടത്തിയ പ്രക്ഷോഭം മാത്രമേ (solely) അവർ പരിഗണിക്കുന്നുള്ളൂ എന്നത് തികച്ചും സങ്കുചിത മനോഭാവമാണ്, രാഷ്ട്രീയമാണ്. NSS, AHP മുതൽ തികച്ചും സംഘടനാസ്വഭാവമില്ലാതെ ആളുകൾ നടത്തിയ നാമജപഘോഷയാത്രകളെ തൃണവൽക്കരിക്കാൻ ടീച്ചർക്ക് ആരാണ് അധികാരം കൊടുത്ത്? അതോ പോലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾ മാത്രമേ ടീച്ചർ പ്രക്ഷോഭമായി കൂട്ടുന്നുള്ളോ?

അങ്ങനെയെങ്കിൽ യുവതീ പ്രവേശനത്തെ ആദ്യം മുതൽക്കെതിർത്ത 50 വയസ്സിൽ താഴെയുള്ള കേരളത്തിലെ ഒരു വിശ്വാസി ഹിന്ദു സ്ത്രീക്കും ശബരിമല പ്രക്ഷോഭവുമായി ബന്ധമില്ല എന്ന് പറയേണ്ടി വരും.. അവരാരും സന്നിധാനത്ത് വന്നു അറസ്റ്റ് വരിക്കുകയോ കേസിൽ പ്രതിയാവുകയോ ചെയ്തിട്ടില്ലല്ലോ!!

2. എന്നെ പ്രക്ഷോഭങ്ങളിൽ എങ്ങും കണ്ടില്ല എന്ന് ടീച്ചർ പറഞ്ഞല്ലോ. വീണ്ടും പ്രക്ഷോഭം എന്നാൽ കായിക പ്രക്ഷോഭം മാത്രം എന്ന കാഴ്ചപ്പാട് ആണതിൽ പൊന്തി നിൽക്കുന്നത്. എന്തായാലും എന്നെ കൊണ്ട് സാധിക്കുന്ന തരത്തിൽ ഒക്കെ ഇവിടെ നടന്ന വലിയ വിശ്വാസ സംരക്ഷണ മുന്നേറ്റത്തിൽ ഞാനും പങ്കു ചേർന്നിട്ടുണ്ട്. കാണേണ്ടെന്ന് തീരുമാനിച്ചവർക്കല്ലാത്ത എല്ലാവരും അത് കണ്ടിട്ടുമുണ്ടാവണം. ഇനി ആരും കണ്ടില്ലെങ്കിലും സാരമില്ല. അയ്യപ്പൻ കണ്ടിട്ടുണ്ടെന്ന് ഉറപ്പാണ്. അങ്ങനെ കാണപ്പെടാൻ വേണ്ടിയല്ലാതെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ലക്ഷങ്ങൾക്ക് ആർക്കും അപ്പോൾ അഭിപ്രായം പറയാൻ പോലും അർഹതയില്ല എന്നാണോ ടീച്ചർ പറഞ്ഞു വെയ്ക്കുന്നത്?

3. Feel Exploited എന്ന് വെച്ചാൽ പല രീതിയിൽ ഉണ്ടല്ലോ. ഞാനുൾപ്പെടെയുള്ള അയ്യപ്പഭക്തരുടെ വികാരങ്ങളും ആകാംക്ഷയുമൊക്കെ പലരീതിയിൽ ഉയർത്തിക്കാട്ടിയാണ് പ്രക്ഷോഭങ്ങളും എലെക്ഷൻ പ്രചാരണവുമൊക്കെ നടത്തിയതെന്നിരിക്കെ, നിങ്ങൾ agitation ലേക്ക് ക്ഷണിച്ചവർക്കു മാത്രമേ അതിനെക്കുറിച്ചു പറയാൻ പാടുള്ളൂ എന്ന് ഒരു നിയമം ഉണ്ടെന്നറിഞ്ഞില്ല.

4. ഞാൻ കർമ്മസമിതിയുടെയോ, ടീച്ചർ ഇപ്പറഞ്ഞ ഹിന്ദു സംഘടനകളുടെയോ അംഗം അല്ല. എനിക്ക് ആ സംഘടനകളോട് എന്തെങ്കിലും പരാതിയുണ്ടെങ്കിലല്ലേ അവരെ വിളിക്കേണ്ടൂ. R ഹരിയെയുംയും, അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങൾ ആവർത്തിക്കുന്ന ഒരുപറ്റം വ്യക്തികളെയും, ആചാരമെന്തായാലും മാറ്റണം അതിനുള്ള മാർഗ്ഗം മാത്രമാണ് എതിർക്കുന്നത് എന്ന് പറയുന്നവരെയും പറ്റിയുള്ള എന്റെ എതിർപ്പുകൾ കർമ്മസമിതിയോടു പറയേണ്ട കാര്യമെന്ത്? അവരെ മാത്രമാണ് ഞാൻ പറഞ്ഞത് എന്നാവർത്തിച്ചു വിശദീകരിച്ചു കഴിഞ്ഞു.

(വ്യക്തികളുടെ opinion RSS ന്റേതാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല, പക്ഷെ RSS നുള്ളിലെ വ്യക്തികളെ വിമർശിക്കുന്നവരുമായി "ഒത്തുതീർപ്പു" വേണ്ട എന്ന് RV ബാബു പറഞ്ഞിട്ടുണ്ട്. ആ വൈരുധ്യം ടീച്ചർക്ക് മനസിലായോ ആവോ)

5. ഈ ഇന്റർവ്യൂവിൽ ഏറ്റവും ദുഷിച്ച, എനിക്കേറ്റവും എതിർപ്പുള്ള ഭാഗം CP സുഗതൻ മതിലുപണി വഴി പിണറായി വിജയനെയുനെ സിപിഎം നെയും ഒക്കെ സഹായിക്കാൻ ഇറങ്ങിയിരിക്കുന്നു എന്ന് പറയുക വഴി അവർ RTW നെയോ എന്നെയോ കൂടെ വ്യംഗ്യമായി അതെ പദ്ധതിയിൽ കൂട്ടിക്കെട്ടുകയാണ്. ഒരല്പം വിമർശനം വരുമ്പോൾ മുഴുവൻ കാര്യങ്ങൾ മനസിലാക്കാതെ ഉടനെ അജണ്ടയും ചാരപ്പണി ആരോപണവും ഒക്കെ പടച്ചു വിടുന്ന കുറെ ഓൺലൈൻ പോർട്ടലുകളുടെ നിലവാരമേയുള്ളൂ അത്തരം ജല്പനങ്ങൾക്കു.

ഞാൻ ഒരു സംഘടനയുടെയും ഭാഗമല്ല. കേരളത്തിലെ വിശ്വാസി ഹിന്ദു സ്ത്രീകൾ യുവതീ പ്രവേശനം ആഗ്രഹിക്കുന്നില്ലെന്നും, അതിനാൽ ആചാര പരിഷ്കരണം ആവശ്യമില്ലെന്നും സംഘടിത രൂപത്തിൽ ആദ്യമായി പ്രഖ്യാപിച്ച RTW എന്ന കൂട്ടായ്മയിലെ ഒരംഗം മാത്രമാണ്. RTW എന്ത് ചെയ്‌തെന്ന് വിശ്വാസ സമൂഹം വിലയിരുത്തട്ടെ. എന്നാൽ ശബരിമല യുവതിപ്രവേശനത്തിനു വേണ്ടി തങ്ങളാൽ ആവതു ചെയ്ത - ചർച്ചകളിലൂടെയും, കോടതി വ്യവഹാരത്തിലൂടെയും, കർമ്മ സമിതിക്കുൾപ്പെടെയുള്ള സാമ്പത്തിക സംഭാവനയായും, ടീവിക്കു മുന്പിൽ നെഞ്ചുപൊട്ടിയിരുന്നു കരഞ്ഞു പ്രാർത്ഥിച്ച വകയിലും - പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അഭിപ്രായം പറയാൻ പോലും അർഹതയില്ലാത്ത വെറും നികൃഷ്ടരായിക്കാണുന്ന പ്രവണത നന്നല്ല.

അടികൊള്ളുകയും കേസ് വരിക്കുകയും ചെയ്ത പാർട്ടിഭേദമന്യേ എല്ലാവരോടുമുള്ള തികഞ്ഞ കൃതജ്ഞത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പക്ഷെ ആ നന്ദിയെ ഒരു കൂച്ചുവിലങ്ങായോ വായ്മൂടിക്കെട്ടാനുള്ള കാരണമായോ ഉപയോഗിക്കാൻ ആരെയും സമ്മതിക്കില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com