തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം : സര്‍വകക്ഷിയോഗം ഇന്ന് ; ശബരിമലയിലെ 'രാഷ്ട്രീയം' ഉന്നയിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും

ശബരിമല മുന്‍നിര്‍ത്തി വോട്ട് തേടേണ്ടെന്ന മീണയുടെ നിലപാട് സിപിഎമ്മിന്റെ  നിര്‍ദ്ദേശം അനുസരിച്ചാണെന്നാണ് ബിജെപി ആരോപിക്കുന്നത്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം : സര്‍വകക്ഷിയോഗം ഇന്ന് ; ശബരിമലയിലെ 'രാഷ്ട്രീയം' ഉന്നയിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും
Updated on
1 min read

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ന് സര്‍വകക്ഷിയോഗം നടക്കും. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് യോഗം വിളിച്ചുചേര്‍ത്തത്. ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന ടിക്കാറാം മീണയുടെ നിലപാടിനെതിരെ ബിജെപിയും കോണ്‍ഗ്രസും യോഗത്തില്‍ വിമര്‍ശനമുയര്‍ത്തും.

ശബരിമല വിഷയം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കാനായിരുന്നു ബിജെപിയും കോണ്‍ഗ്രസും ലക്ഷ്യമിട്ടിരുന്നത്. ഇത് പ്രധാന വിഷയമാകുമ്പോള്‍, സിപിഎമ്മും സര്‍ക്കാരും പ്രതിരോധത്തിലാകുമെന്നും ഇവര്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ശബരിമല പ്രചാരണ വിഷയം ആക്കാന്‍ പാടില്ലെന്ന ടിക്കാറാം മീണയുടെ നിലപാട് ഇരുപാര്‍ട്ടികളെയും വെട്ടിലാക്കിയിരിക്കുകയാണ്. 

ശബരിമല മുന്‍നിര്‍ത്തി വോട്ട് തേടേണ്ടെന്ന മീണയുടെ നിലപാട് സിപിഎമ്മിന്റെ  നിര്‍ദ്ദേശം അനുസരിച്ചാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കേട്ടുകേള്‍വി ഇല്ലാത്ത നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടേതെന്ന് കോണ്‍ഗ്രസും പറയുന്നു. ഇന്ന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തിലുളള വിമര്‍ശനം ഇരു പാര്‍ട്ടികളും ഉന്നയിക്കും.
 
അതേസമയം, ശബരിമല വിഷയത്തിലെ നിലപാടില്‍ ടിക്കാറാം മീണയ്ക്ക് സി പി എം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മീണയുടെ മുന്നറിയിപ്പോടെ ശബരിമല വിഷയത്തിലൂന്നിയുളള പ്രചരണത്തിന് ശക്തി കുറയുമെന്നും ഇടത് മുന്നണി കണക്ക് കൂട്ടുന്നു. പെരുമാറ്റച്ചട്ട ലംഘനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ തയ്യാറാക്കിയ സിവിജില്‍ ആപ്പിനെക്കുറിച്ചും ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിക്കും. പ്രശ്‌ന ബാധിത ബൂത്തുകളില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കുന്ന വിഷയവും ചര്‍ച്ചയാകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com