‘ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്, കൈയൊഴിയരുത്’- മുഖ്യമന്ത്രിക്ക് കത്തെഴുതി ​ഹോട്ടൽ തൊഴിലാളി ആത്മഹത്യ ചെയ്തു

‘ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്, കൈയൊഴിയരുത്’- മുഖ്യമന്ത്രിക്ക് കത്തെഴുതി ​ഹോട്ടൽ തൊഴിലാളി ആത്മഹത്യ ചെയ്തു
‘ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്, കൈയൊഴിയരുത്’- മുഖ്യമന്ത്രിക്ക് കത്തെഴുതി ​ഹോട്ടൽ തൊഴിലാളി ആത്മഹത്യ ചെയ്തു
Updated on
1 min read

കോട്ടയം: ഹോട്ടൽ ജീവനക്കാരൻ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് ജീവനൊടുക്കി. വെള്ളാശേരി കാശാംകാട്ടിൽ രാജു ദേവസ്യയെ (55) തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തറവാട്ടിൽ പോയി അമ്മയെ കണ്ട ശേഷം രാജു തൊട്ടടുത്ത മുറിയിൽ ജീവനൊടുക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ട നിരാശയും സാമ്പത്തിക പ്രശ്നങ്ങളും പട്ടിണിയും സഹിക്കാനാവാതെയാണ് രാജു ജീവനൊടുക്കിയത്.  

14 വർഷമായി ഹോട്ടലിൽ സപ്ലയറായി ജോലി ചെയ്യുകയായിരുന്നു രാജു. ലോക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടു. നാല് മാസമായി വീട്ടു വാടക കൊടുക്കാനായിട്ടില്ല. മക്കളുടെ സ്കൂൾ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താൻ കഴിയാതെ വന്നതും മരണ കാരണമായി ബന്ധുക്കൾ പറയുന്നു.

‘ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാൻ പോലും കഴിയുന്നില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്, ഒരു വീട് വയ്ക്കാൻ സഹായിക്കണം, കൈയൊഴിയരുത്’- രാജുവിന്റെ പോക്കറ്റിൽ നിന്നു  കിട്ടിയ മുഖ്യമന്ത്രിക്കുള്ള കത്തിൽ പറയുന്നു.

രാജുവും ഭാര്യ ഷീലയും എട്ടാം ക്ലാസ് വിദ്യാർഥിനിയായ എയ്ഞ്ചലും നാലാം ക്ലാസുകാരനായ ഇമ്മാനുവലും എട്ടു വർഷമായി കെഎസ്പുരം അലരിയിൽ വാടകയ്ക്കാണ് താമസിക്കുന്നത്. ഷീലയുടെ സ്വർണം വിറ്റ് ഏഴ് സെന്റ് സ്ഥലം വാങ്ങിയിരുന്നു. വീടു വയ്ക്കാൻ സാമ്പത്തിക സഹായത്തിന്  പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകിയെങ്കിലും ലഭിച്ചിട്ടില്ല.

വെള്ളാശേരിയിലെ തറവാട്ടിൽ സഹോദരനോടൊപ്പമാണ് രാജുവിന്റെ അമ്മ അന്നമ്മയുടെ താമസം. ഒരു വർഷമായി തളർന്നു കിടപ്പിലാണ്. ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ അന്നമ്മയല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല.  പുറത്ത് പോയിരുന്ന അനുജൻ സന്തോഷ് തിരിച്ചെത്തിയപ്പോഴാണ് രാജുവിനെ വീട്ടിൽ  മരിച്ച നിലയിൽ കണ്ടത്.

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംസ്കാരം ഇന്ന്  രണ്ടിന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com