

ന്യൂഡല്‍ഹി : സ്പ്രിംഗ്ളർ കരാറില്‍ സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. അസാധാരണ സാഹചര്യത്തിലാണ് കരാര്‍ വേണ്ടിവന്നത്. സാധാരണ നടപടിക്രമത്തില്‍ നിന്നും വ്യത്യസ്ഥമാണ്. മുമ്പെങ്ങും മനുഷ്യന് ഭാവനയില്‍ കാണാത്ത ഒരു പുതിയ സാഹചര്യത്തെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു പുതിയ രോഗത്തെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കഴിഞ്ഞകാലത്ത് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ തുടരണമെന്ന് വാശി പിടിക്കാനാവില്ലെന്ന് എസ് രാമചന്ദ്രന് പിള്ള പറഞ്ഞു.
ഇന്നത്തെ പുതിയ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിന് അപര്യാപ്തമാണ് പലതും. അതുകൊണ്ട് പുതിയത് എടുക്കേണ്ടി വരും. എടുത്തിട്ട് ആ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് നാളെ ഒരുമിച്ച് ഇരുന്ന് തീരുമാനിക്കാം. കോവിഡ് നിയന്ത്രണവിധേയമായി, സാധാരണ നിലയില്‍ ആയശേഷം കരാറിനെപ്പറ്റി ആകെ പരിശോധിക്കാമെന്ന് എസ്ആര്‍പി പറഞ്ഞു. സാധാരണ ഗതിയില്‍ എടുക്കുന്ന നടപടികളും അസാധാരണ പരിതസ്ഥിതിയില്‍ എടുക്കുന്ന നടപടികളും ഒരേ രീതിയില്‍ കാണാനാവില്ല. ഇത് വളരെ അസാധാരണ സാഹചര്യമാണ്.
യുദ്ധകാല പരിതസ്ഥിതിയെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീങ്ങേണ്ടി വരും. അങ്ങനെ സര്‍ക്കാര്‍ നീങ്ങി. ഇതുകൊണ്ട് തന്നെ കോവിഡിനെ തടയാന്‍ സര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ പ്രശംസ പിടിച്ചു പറ്റാന്‍ കഴിഞ്ഞു. കോവിഡ് കാലത്ത് പ്രതിപക്ഷം സര്‍ക്കാരുമായി സഹകരിക്കുകയാണ് വേണ്ടത്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷം അതാണ് ചെയ്യേണ്ടത്. കോവിഡ് പരക്കുന്നത് തടയുകയാണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ ആവശ്യം. ആളുകള്‍ മരിക്കുന്നത് ഇല്ലാതാകുകയാണ് ആവശ്യം. ബാക്കി കാര്യങ്ങളെല്ലാം ഇതിന് ശേഷം പരിശോധിക്കാം.
കഴിഞ്ഞകാലത്ത് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഇന്നത്തെ പുതിയ സ്ഥിതിയെ കൈകാര്യം ചെയ്യുന്നതിന് അപര്യാപ്തമാണ്. മഹാമാരിയുടെ കാലത്ത് സ്വകാര്യതയ്ക്ക് പരിമിതികളുണ്ടെന്നും എസ് രാമചന്ദ്രന് പിള്ള അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ട്. സപ്രിംഗഌ കരാര്‍ സര്‍ക്കാര്‍ ഉത്തമ വിശ്വാസത്തില്‍ എടുത്ത നടപടിയെ പിന്തുണയ്ക്കുന്നു. കോവിഡിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ എല്ലാത്തരത്തിലും ഫലപ്രദമാണെന്നും എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കുമെന്ന് സിപിഎം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ''എന്‍ഡിഎ സര്‍ക്കാര്‍ പല സേവനങ്ങളും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്.ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികളുടെ കൈവശമാണ്. സ്വകാര്യതയെ ബാധിക്കുമ്പോള്‍ ഇത് മൗലിക അവകാശങ്ങളുടെ ലംഘനമാണ്'', ആധാര്‍ ചോര്‍ച്ച വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates