

കൊച്ചി: ജോസഫ് പക്ഷത്തോടൊപ്പമാണ് ശരി എന്നതിനാലാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതെന്ന് പിസി ജോർജ് എംഎൽഎ. ഒരു കൂട്ടിൽ രണ്ട് കോഴി വാഴില്ലെന്നും പിസി ജോർജ് വ്യക്തമാക്കി.
യുഡിഎഫിന്റെ കെട്ടുറപ്പിന് തന്നെ പ്രശ്നമായി മാറുകയായിരുന്നു ജോസ്- ജോസഫ് വിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന വിഭാഗീയത. ഇരു വിഭാഗങ്ങളേയും ഇനിയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് ഇപ്പോൾ ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതെന്നും പിസി ജോർജ് പ്രതികരിച്ചു.
ഒരു കൂട്ടിൽ രണ്ട് കോഴി വാഴില്ലെന്ന് പറയുന്നതാണ് ഇവിടേയും സംഭവിച്ചത്. രണ്ട് പൂവൻ കോഴികളാണെങ്കിൽ പരസ്പരം കൊത്ത്കൂടി ഒന്ന് ചാകുമായിരുന്നു. ഇത് പിടക്കോഴികളാണ്. പരസ്പരം കൊത്ത് കൂടി നിൽക്കുകയേ ഉള്ളൂ. ചാവുകയില്ല. അപ്പോൾ പിന്നെ ഒന്നിനെ പുറത്താക്കുകയേ മാർഗമുള്ളൂ. ഇതാണ് ഇപ്പോൾ യുഡിഎഫിലും സംഭവിച്ചിരിക്കുന്നത്. ജോസ് വിഭാഗം വാക്ക് പാലിച്ചില്ല എന്നത് വസ്തുതയാണ്.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഉണ്ടായ കാലുവാരലുകൾ ഈ ഘട്ടത്തിൽ മറക്കാൻ സാധിക്കില്ല. കാലുമാറ്റത്തിന്റെ ചരിത്രമാണ് ആദ്യഘട്ടം മുതൽക്ക് ഉള്ളത്. അത് മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും പിസി ജോർജ് പറഞ്ഞു.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അല്പം ശരി ജോസഫ് പക്ഷത്താണെന്ന് കരുതുന്നതുകൊണ്ടാണ് ഇപ്പോൾ എടുത്തിരിക്കുന്ന ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കെഎം മാണിയെ ആണ് യുഡിഎഫ് പുറത്താക്കിയതെന്ന് പറയുന്നത് ജോസ് കെ മാണിയുടെ വിവരക്കേടാണ്. കെ എം മാണിയുടെ മകനായി ജനിച്ചു എന്നതൊഴിച്ചാൽ കെഎം മാണിയും ജോസ് കെ മാണിയും തമ്മിൽ രാഷ്ട്രീയമായി എന്ത് ബന്ധമാണ് ഉള്ളത്.
കെഎം മാണി മുഖ്യമന്ത്രിയാകുന്ന സാഹചര്യമുണ്ടായപ്പോൾ പാരവെച്ച സ്വന്തം മകനാണ് ജോസ് കെ മാണി. കെഎം മാണി ദിവസം ഒരു ആറോ ഏഴോ തവണ വസ്ത്രം മാറും. അത് പോലെ തന്നെ ജോസും ചെയ്യാറുണ്ട്. കെഎം മാണിയും ജോസ് കെ മാണിയും തമ്മിലുള്ള ഏക യോജിപ്പ് ഞാൻ കണ്ടിട്ടുള്ളത് ഈ ഒരു കാര്യത്തിൽ മാത്രമാണെന്നും പിസി ജോർജ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates