'മര്യാദയ്ക്കല്ലെങ്കിൽ വീട്ടിൽ കയറി മറുപടി നൽകും'; പൊലീസുകാർക്ക് നേരെ സിപിഎം നേതാക്കളുടെ വധ ഭീഷണി

മാന്യമായി ജോലി ചെയ്തില്ലെങ്കിൽ വീട്ടിൽ കയറി മറുപടി നൽകും; പൊലീസുകാർക്ക് നേരെ സിപിഎം നേതാക്കളുടെ ഭീഷണി
'മര്യാദയ്ക്കല്ലെങ്കിൽ വീട്ടിൽ കയറി മറുപടി നൽകും'; പൊലീസുകാർക്ക് നേരെ സിപിഎം നേതാക്കളുടെ വധ ഭീഷണി
Updated on
1 min read

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി വധ ഭീഷണി മുഴക്കി സിപിഎം നേതാക്കൾ. എസ്ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കു നേരെയാണ് ഇവരുടെ അതിക്രമം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ തിലകന്‍, പീരുമേ‍ട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭീഷണി മുഴക്കിയത്.  വാഹന പരിശോധനയ്ക്കിടെ  ഡിവൈഎഫ്ഐ  നേതാവിന്‍റെ ബൈക്ക് പിടികൂടിയതാണ് പ്രകോപനത്തിന് കാരണം.

പൊലീസ് സ്റ്റേഷനിലെത്തിയ സംഘം വളരെ മോശമായ പദ പ്രയോ​ഗങ്ങൾ നടത്തിയാണ് വധ ഭീഷണി മുഴക്കിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 20ഓളം ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു സംഘം സിപിഎം പ്രവർത്തകർ സ്റ്റേഷനിലെത്തിയത്.

ഡിവൈഎഫ്ഐ പ്രവർത്തകന്റെ ബൈക്ക് പിടികൂടി 3000 രൂപ പിഴയൊടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പക്ഷേ ഇത് അം​ഗീകരിക്കാൻ സിപിഎം പ്രവർത്തകർ തയ്യാറായില്ല. പിഴയീടാക്കാതെ തന്നെ ബൈക്ക് വിട്ടുനൽകണമെന്നും കേസെടുക്കരുതെന്നും ഇവർ ആക്രോശിച്ചു.

എന്നാൽ ഇതിന് വഴങ്ങാൻ പൊലീസ് തയ്യാറായില്ല. പിഴയടക്കാതെ ബൈക്ക് വിട്ടു തരില്ലെന്ന് അവർ വ്യക്തമാക്കി. ഇതോടെയാണ് നേതാക്കൾ സ്വരം കടുപ്പിച്ച് വധ ഭീഷണി മുഴക്കിയത്. വളരെ മോശമായ രീതിയിൽ അസഭ്യ വർഷം നടത്തിയായിരുന്നു നേതാക്കളുടെ പ്രതികരണം.

എഎസ്‌ഐ തോമസ് ഉള്‍പ്പടെ നാല് പൊലീസുകാരെയാണ് സംഘം ഭീഷണിപ്പെടുത്തിയത്. എഎസ്‌ഐയോട് തട്ടിക്കയറിയ സിപിഎം നേതാക്കള്‍ മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ വീട്ടില്‍ക്കയറി അതിന് തക്കതായ മറുപടി നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് പോകേണ്ടതായി വരുമെന്ന് ഭീഷണിപ്പെടുത്തി.  

അതിക്രമത്തിനിരയായ പൊലീസുകാർ നേതാക്കൾക്കെതിരെ പരാതി നൽകി. എന്നാൽ നിസാര വകുപ്പുകൾ മാത്രം ചുമത്തിയാണ് കേസെടുത്തതെന്ന് ആക്ഷേപം ഇപ്പോൾ ഉയരുന്നുണ്ട്. നിലവിൽ നേതാക്കൾക്കെതിരെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് മാത്രമാണ് കേസുള്ളത്.

വധ ഭീഷണിയടക്കം മുഴക്കിയതിനാൽ കൂടുതൽ വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുക്കണമെന്നാണ് പൊലീസുകാരുടെ ആവശ്യം. ഉന്നത തലത്തിലെ സമ്മർദ്ദങ്ങളെ തുടർന്നാണ് നിസാര വകുപ്പുകൾ ചുമത്തി നേതാക്കളെ സംരക്ഷിക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു. അതേസമയം വിഷയത്തെക്കുറിച്ച് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com