തിരുവനന്തപുരം : മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സിപിഐ അടക്കമുള്ള പാര്‍ട്ടികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇറങ്ങിയ കോലാഹലക്കാരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണ്. മാവോയിസ്റ്റ് ഭീകരതയെ ഇവര്‍ നിസ്സാരവല്‍ക്കരിക്കുന്നു. സര്‍ക്കാരിനെയും പൊലീസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുകയെന്നും ദേശാഭിമാനി എഡിറ്റോറിയലില്‍ സിപിഐക്കെതിരെ പരോക്ഷവിമര്‍ശനം ഉന്നയിക്കുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും അപകടംചെയ്യുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ള ചുമതല പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണ്. രാജ്യദ്രോഹവും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് പൗരന്മാരെ പീഡിപ്പിക്കുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയുംചെയ്യുന്ന ഭരണകൂടഭീകരതയെ ഒരിക്കലും കുറച്ചുകാണേണ്ടതില്ല. ഗൂഢാലോചന കേസുകള്‍ ചുമത്തിയും ചൈനീസ് ചാരന്മാര്‍ എന്ന് ആരോപിച്ചും കമ്യൂണിസ്റ്റുകാരെയാണ് ഏറ്റവുമധികം വേട്ടയാടിയത്.
കോഴിക്കോട്ട് രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതാണ് ഏറ്റവുമൊടുവില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ തിരിച്ചുവിടാന്‍ എതിരാളികള്‍ കിണഞ്ഞുശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സമീപനം അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. യുഎപിഎ കരിനിയമമാണ്. ദുരുപയോഗസാധ്യത മുന്‍നിര്‍ത്തി പാസാക്കുന്ന ഘട്ടത്തില്‍ത്തന്നെ എതിര്‍ത്തത് സിപിഎമ്മും ഇടതുപക്ഷവുമാണ്.
റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിലുള്ള ഉന്നത സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ യുഎപിഎ പ്രകാരം സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുവദിക്കുകയുള്ളൂ. ഇതനുസരിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ ചുമത്തിയ ആറ് യുഎപിഎ കേസ് ഈ സര്‍ക്കാര്‍ റദ്ദാക്കിയത്. എട്ട് കേസിന് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചത്. ലഘുലേഖ കണ്ടെടുത്തതിനും ആശയപ്രചാരണം നടത്തിയതിനും യുഎപിഎ ചുമത്തരുതെന്ന് സിപിഎം നേതൃത്വം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുതരത്തിലുള്ള നീതിനിഷേധത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. വിശദമായ പരിശോധന നടന്നുവരികയുമാണ്. സര്‍ക്കാരിന് മുറുകെ പിടിക്കാനുള്ളത് നിയമവ്യവസ്ഥയും ജനതാല്‍പ്പര്യവുമാണെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates