

കൊച്ചി: മെട്രോ കാണാൻ കാസർകോട് നിന്നും വീട്ടിൽ പറയാതെ കൊച്ചിയിലെത്തിയ എട്ടാംക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. സ്കൂളിലേക്കെന്ന് പറഞ്ഞാണ് മൂവർ സംഘം തിങ്കളാഴ്ച വീട്ടിൽ നിന്നും ഇറങ്ങിയത്. 5000 രൂപ എങ്ങനെയൊക്കെയോ സംഘടിപ്പിച്ചാണ് മൂന്നാളും ട്രെയിൻ കയറി
ആലുവയിലെത്തിയത്. ആഗ്രഹിച്ചതു പോലെ തന്നെ മെട്രോയിൽ കയറി ലുലുമാളിലെത്തിയ കൂട്ടുകാർ മറൈൻ ഡ്രൈവിലും പോയി.
രാത്രിയായിട്ടും സ്കൂളിൽ പോയ വിദ്യാർത്ഥികൾ തിരിച്ചെത്താതിരുന്നതോടെയാണ് വീട്ടുകാർ ആശങ്കയിലായത്. വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മൂന്ന് പേരുടെ കയ്യിലും മൊബൈൽ ഫോണുണ്ടായിരുന്നുവെങ്കിലും സ്വിച്ച് ഓഫ് ചെയ്താണ് കുട്ടികൾ യാത്ര ചെയ്തത്.
ഇന്നലെ ഒരാൾ ഫോൺ ഓണാക്കിയതാണ് പൊലീസിന് പിടിവള്ളിയായത്. ആലുവ പരിസരത്ത് നിന്ന് സിഗ്നൽ ലഭിച്ചതോടെ ആലുവ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും കുട്ടികളെ കണ്ടെത്തിയത്.
മെട്രോയും കൊച്ചിയും ഒരുപാടിഷ്ടമായെന്നായിരുന്നു മൂവർസംഘം പൊലീസിനോട് പറഞ്ഞത്. കയ്യിലെ പണം തീർന്നുവെന്നും അടുത്ത ട്രെയിനിൽ വീട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞ ഇവരെ സ്റ്റേഷനിലേക്ക് പൊലീസ് കൂട്ടിക്കൊണ്ടു പോയി. ഇന്ന് ഉച്ചയോടെ വീട്ടുകാരെത്തുമ്പോൾ ഇവരെ തിരികെ അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates