തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടയിലും മണിക്കൂറുകളോളം തുടർച്ചയായി ജോലിചെയ്യേണ്ടി വരുന്ന പൊലീസ് സേനയ്ക്ക് കരുതലുമായി സർക്കാർ. പൊലീസ് ഉദ്യോഗസ്ഥരെ ദിവസം കുറഞ്ഞത് രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പൊലീസുകാർക്ക് ആവശ്യത്തിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കോവിഡ് അവലോകന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. രോഗികൾ വർധിക്കുന്നതു മൂലവും ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും ചില ജില്ലകളിൽ പൊലീസിന്റെ ജോലിഭാരം വല്ലാതെ ഏറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിൽനിന്നും സ്പെഷ്യൽ യൂണിറ്റിൽനിന്നും ധാരാളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പല സ്ഥലത്തും മണിക്കൂറുകളോളം പൊലീസുകാർ തുടർച്ചയായി ജോലിചെയ്യേണ്ടി വരുന്നു. ദൂര സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് യഥാസമയം ജോലിക്കെത്താൻ കഴിയാതെ വരുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ദിവസം കുറഞ്ഞത് രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാകും ഉചിതമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ നൽകിയ നിർദ്ദേശമാണിത്. കുറേ സ്ഥലങ്ങളിൽ നടപ്പാക്കപ്പെട്ടതുമാണ്. സ്പെഷ്യൽ യൂണിറ്റിൽനിന്ന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിന് അടുത്തുള്ള പ്രദേശത്ത് നിയോഗിക്കണമെന്ന് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates