ശുചിമുറി സൗകര്യം  നൽകിയില്ല ; പ്രതി കോടതിയിൽ മൂത്രമൊഴിച്ചു; മനുഷ്യാവകാശ ലംഘനമെന്ന് ആക്ഷേപം

ശുചിമുറി സൗകര്യം  നൽകിയില്ല ; പ്രതി കോടതിയിൽ മൂത്രമൊഴിച്ചു; മനുഷ്യാവകാശ ലംഘനമെന്ന് ആക്ഷേപം

മുനമ്പം മനുഷ്യക്കടത്ത് കേസിലെ പ്രതിയായ സ്ത്രീയെ കോടതിയിൽ ഹാജരാക്കിയതിൽ ഗുരുതര മനുഷ്യാവകാശ ലംഘനം ഉണ്ടായതായി ആരോപണം
Published on

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിലെ പ്രതിയായ സ്ത്രീയെ കോടതിയിൽ ഹാജരാക്കിയതിൽ ഗുരുതര മനുഷ്യാവകാശ ലംഘനം ഉണ്ടായതായി ആരോപണം. കേസിലെ പതിനഞ്ചാം പ്രതിയായ രതിക്കാണ് പൊലീസുകാരിൽ നിന്നും കടുത്ത മനുഷ്യാവകാശ ലംഘനം നേരിടേണ്ടി വന്നത്.  രതി ആവശ്യപ്പെട്ടിടും ശുചിമുറി സൗകര്യം ഒരുക്കാൻ ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാരും തയ്യാറായില്ലെന്നാണ് ആക്ഷേപം. 

തുടർന്ന് പ്രതിക്ക് പറവൂർ കോടതിയിലെ പ്രതിക്കൂട്ടിൽ നിന്ന് വനിതാ പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ മൂത്രം ഒഴിക്കേണ്ടി വന്നത്. പ്രതിക്കൂട്ടിലെ നിലത്ത് വെള്ളം കിടക്കുന്നുണ്ടോയെന്ന് കോടതിമുറിയിലുള്ളവർ ആദ്യം സംശയിച്ചു. പക്ഷേ പിന്നീടാണ് പ്രതി മൂത്രമൊഴിച്ചതാണെന്ന് ബോധ്യപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതികരണം.  ജഡ്ജി ഉൾപ്പടെ മുറിയിലെ അധികമാരും സംഭവം അറിഞ്ഞതുമില്ല.

നാല് വയസ്സുള്ള മകനെ ഒക്കത്ത് വെച്ചാണ് രതി പ്രതിക്കൂട്ടിൽ കയറിയത്. തൊട്ടടുത്തുണ്ടായിരുന്ന മൂന്ന് വനിതാ പൊലീസുകാർ രതി മൂത്രമൊഴിച്ച വിവരം ശ്രദ്ധിച്ച മട്ടുണ്ടായില്ലെന്ന് കോടതി മുറിയിലുള്ളവർ പറയുന്നു. ക്യു ബ്രാഞ്ചിന്‍റെ സഹായത്തോടെയാണ് മുനമ്പം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രതി ഉൾപ്പടെ ഏഴ് പേരെ അറസ്റ്റ് ചെയ്തത്. പതിനൊന്നാം പ്രതിയായ ഇളയരാജയുടെ ഭാര്യയാണ് രതി. 

ശ്രീലങ്കയിൽ നിന്നെത്തിയ തമിഴ് വംശജരായ ഏഴ് പ്രതികളെയും കോടതി റിമാന്‍റ് ചെയ്തു. ഇളയ കുട്ടിയെ രതിക്കൊപ്പം ജയിലിലേക്ക് അയക്കാൻ കോടതി അനുവദിച്ചു. മാലമോഷണം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് രതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com