

തിരുവനന്തപുരം: സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം യുഡിഎഫ് തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎം ഷാജിയേയും യുഡിഎഫ് നേതാക്കളേയും പ്രവർത്തകരേയും ഇതുകൊണ്ടൊന്നും തളർത്താമെന്ന് കരുതേണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കെഎം ഷാജി എംഎൽഎക്കെതിരായ വിജിലൻസ് അന്വേഷണം സംബന്ധിച്ച തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
മൂന്ന് വർഷം മുൻപ് ആരോ കൊടുത്ത പരാതി പൊടിതട്ടിയെടുത്ത് ഇപ്പോൾ കേസെടുത്തത് അങ്ങേയറ്റത്തെ രാഷ്ട്രീയ പ്രേരിതമായ നടപടിയാണ്. ഇതിനെ ശക്തമായി തന്നെ നേരിടും. ഇതുകൊണ്ടൊന്നും യുഡിഎഫിനെ തളർത്താമെന്ന് മാർക്സിസ്റ്റ് പാർട്ടിയും സർക്കാരും കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആരുടെയങ്കിലും കൈയിൽ നിന്ന് പരാതി എഴുതി വാങ്ങി എഫ്ഐആർ ഇടുന്ന പരിപാടി അങ്ങേയറ്റത്തെ ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. അതിനെ നിയമപരമായി രാഷ്ട്രീയമായും യുഡിഎഫ് നേരിടും. മൂന്ന് വർഷം മുൻപ് ആരോ കൊടുത്ത പരാതിക്ക് ഇപ്പോഴാണ് കേസെടുക്കുന്നത്. ഇതിൽ നിന്നു തന്നെ കേരളത്തിലെ ജനങ്ങൾക്ക് വസ്തുതകൾ ബോധ്യപ്പെടും.
തങ്ങളെ എതിർക്കുന്ന ആളുകളെ നിശ്ബദരാക്കാനുള്ള നീക്കമാണിത്. അതുതന്നെയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്നത്. അതിനെ നേരിടാനുള്ള കരുത്ത് ജനങ്ങൾക്കുണ്ട്. ജനം അത് പ്രകടിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്പ്രിംക്ളർ വിവാദത്തിൽ നിന്ന് വഴി തിരിച്ച് വിടാൻ ആർക്കും കഴിയില്ല. ഓരോ ദിവസം കഴിയും തോറും അഴിമതി വ്യക്തമാവുകയാണ്. വലിയ അഴിമതിയാണ് ഈ അമേരിക്കൻ കമ്പനിയുമായി നടന്നിട്ടുള്ളത്. ഓരോ ദിവസവും പുതിയ രേഖകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. പർച്ചേസ് എഗ്രിമെന്റ് എന്നത് തട്ടിക്കൂട്ട് രേഖയാണെന്ന് താൻ അന്നേ പറഞ്ഞതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates