

തിരുവനന്തപുരം : ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ പൊലീസ് അന്വേഷണം കുറ്റമറ്റ രീതിയിലാണ് നടക്കുന്നത്. കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ശേഷിക്കുന്ന പ്രതികളെയും ഒരാഴ്ചയ്ക്കകം പിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിടിയിലായത് യഥാര്‍ത്ഥ പ്രതികളല്ലെന്ന് പ്രതിപക്ഷം ഇപ്പോള്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ഒരാളും കൊല്ലപ്പെടരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുതെന്നാണ് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. കേസില്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഡമ്മി പ്രതികളാണെന്ന പ്രതിപക്ഷ ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കണ്ണൂരിൽ അക്രമസംഭവങ്ങൾ 30 ശതമാനത്തോളം കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങൾ 2016ൽ ഏഴായിരുന്നത് 2017ൽ രണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷുഹൈബ് വധത്തിൽ കോൺഗ്രസ് നൽകിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. സണ്ണി ജോസഫ് എംഎൽഎയാണ് ഷുഹൈബ് വധത്തിൽ ചർച്ചയാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്.
കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വത്തിന് കൊലപാതകത്തില്‍ പങ്കുണ്ട്. ഷുഹൈബിനെ കൊലപ്പെടുത്തിയതിലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates