തിരുവനന്തപുരം: മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്കിൽ ഇതുവരെ അമ്പതിലധികം രോഗ മുക്തർ പ്ലാസ്മ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേർ കൂടി പ്ലാസ്മാ തൊറാപ്പിയിലൂടെ കഴിഞ്ഞ ദിവസം രോഗമുക്തരായി വീട്ടിലേക്ക് മടങ്ങി. ഈ രോഗികൾക്ക് പ്ലാസ്മ നൽകാനായി കോവിഡ് മുക്തരായ 22 പേർ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
ഇനിയും ഇരുന്നൂറോളം പേർ പ്ലാസ്മ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ ചികിത്സയിലുള്ള കോവിഡ് രോഗിക്ക് മഞ്ചേരിയിൽ നിന്ന് പ്ലാസ്മ എത്തിച്ചു നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയിൽ നിന്ന് ലഭ്യമാവും. കോവിഡ് ഭേദമായി 14 ദിവസം മുതൽ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയിൽ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വർഷം വരെ സൂക്ഷിച്ച് വയ്ക്കാൻ സാധിക്കും. ഇതാണ് ചികിത്സയ്ക്കായി കോവിഡ് രോഗികളിൽ ഉപയോഗിക്കുക. 18നും 50നും ഇടയിൽ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരിൽ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates