ന്യൂഡൽഹി: കോവിഡിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഐസിഎംആർ സീറോ സർവേ നടത്തും. പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് പരിശോധന. രാജ്യത്തെ 69 ജില്ലകളിലാണ് സീറോ സർവേ ആദ്യ ഘട്ടത്തിൽ നടത്തുന്നത്. ഈ പട്ടികയിലാണ് കേരളത്തിലെ മൂന്ന് ജില്ലകളുമുള്ളത്. ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും ചേർന്ന് നടത്തുന്ന സർവേ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ് പൂർത്തിയാക്കുക.
തിരഞ്ഞെടുക്കപ്പെട്ട ഓരോ ജില്ലയിലും പത്ത് കേന്ദ്രങ്ങളിലാകും സർവേ. ഇതിൽ ആറെണ്ണം സർക്കാർ ആരോഗ്യ സ്ഥാപനങ്ങളായിരിക്കും. നാലെണ്ണം സ്വകാര്യ സ്ഥാപനങ്ങളും. പത്ത് ദിവസം കൊണ്ട് സർവേ പൂർത്തിയാക്കും.
തിരഞ്ഞെടുത്ത പ്രദേശത്തെ നിശ്ചിത എണ്ണം ആളുകളുടെ രക്തമെടുത്ത് പരിശോധിക്കുന്ന രീതിയാണ് സീറോ സർവേ. ഓരോ ജില്ലയിലും 400ഓളം പേരുടെ സാമ്പിളുകളാണ് പരിശോധിക്കുന്നത്.
ഇതിന്റെ ഫലത്തിലൂടെ വൈറസിന് സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് തിരിച്ചറിയാം. ആർടി- പിസിആർ ടെസ്റ്റിന്റെയും എലിസ ആന്റി ബോഡി ടെസ്റ്റിന്റെയും സംയോജിത രൂപമാണ് സർവേയ്ക്കായി ഉപയോഗിക്കുകയെന്ന് ഐസിഎംആർ അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates