സിപിഎം നേതാക്കളുടെ പിന്തുണയോടെ മണി ചെയിന്‍ തട്ടിപ്പ്; മുഖ്യസൂത്രധാരന്‍ പിടിയില്‍, പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം തട്ടിയത് 4കോടിയോളം

മണി ചെയിന്‍ തട്ടിപ്പിലൂടെ കോടികള്‍ വെട്ടിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍.
സിപിഎം നേതാക്കളുടെ പിന്തുണയോടെ മണി ചെയിന്‍ തട്ടിപ്പ്; മുഖ്യസൂത്രധാരന്‍ പിടിയില്‍, പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം തട്ടിയത് 4കോടിയോളം
Updated on
1 min read

ആലത്തൂര്‍: മണി ചെയിന്‍ തട്ടിപ്പിലൂടെ കോടികള്‍ വെട്ടിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. പൊള്ളാച്ചി ജെന്‍ടുജെന്‍ ട്രെന്‍ഡ് എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ ചേലക്കര വെങ്ങാനെല്ലൂര്‍ കരുണ നിവാസ് സജീവ് കരുണനെ (44) പൊലീസ്  അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയില്‍ മാത്രം ഇയാളുടെ പേരില്‍ 72 കേസുകളുണ്ട്. ആലത്തൂര്‍ സ്‌റ്റേഷനില്‍ 21 കേസുകളിലെ ഒന്നാം പ്രതിയാണ്. 10 പ്രതികളാണ് കേസുകളിലുള്ളത്.

പാലക്കാട് ജില്ലയില്‍ മാത്രം 4 കോടി രൂപയോളം തട്ടിപ്പു നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പു നാനോ എക്‌സല്‍ തട്ടിപ്പില്‍ മുന്നൂറിലേറെ കേസുകളുണ്ടായിരുന്നു. കേസിലെ രണ്ടാം പ്രതി സൗമ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുകയാണ്. കഴിഞ്ഞ 2 വര്‍ഷമായി ജില്ലയില്‍ പടര്‍ന്ന മണി ചെയിന്‍ തട്ടിപ്പ് സമീപകാലത്താണ് പുറത്തു വന്നത്.

സജീവിന്റെ ബന്ധുവായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം  കെ സുനലീധരന്റെ പിന്തുണയോടെയായിരുന്നു തട്ടിപ്പ് വ്യാപിപ്പിച്ചത്. പ്രാദേശിക നേതാക്കള്‍ക്ക് ഉള്‍പ്പെടെ പണം നഷ്ടമായതോടെ സിപിഎം ആലത്തൂര്‍ ഏരിയ കമ്മിറ്റിയംഗങ്ങളായ രണ്ടു പേരടക്കം 5 പേര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ പി സി പ്രമോദ്, കെ ജനീഷ് എന്നിവരെ ഒരു വര്‍ഷത്തേയ്ക്കു പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കെ സുനലീധരനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. പാടൂര്‍ എല്‍സി അംഗങ്ങളായ വാസുദേവന്‍ വള്ളിക്കാട്, എസ് അക്ബര്‍ എന്നിവരെ 6 മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു.

ഒളിവില്‍ കഴിഞ്ഞിരുന്ന സജീവ് ഇന്നലെ വീട്ടിലെത്തിയെന്നു മനസ്സിലായ ചേലക്കര പൊലീസ് സംഘം എസ്‌ഐ അനുദാസിന്റെ നേതൃത്വത്തില്‍ രാവിലെ ഏഴു മണിയോടെ വീടു വളയുകയായിരുന്നു. പൊലീസ് എത്തിയതറിഞ്ഞു കട്ടിലിനടിയില്‍ ഒളിച്ചെങ്കിലും സജീവിനു രക്ഷപ്പെടാനായില്ല. തട്ടിപ്പില്‍ നേടിയ പണം കൊണ്ടു ജില്ലയില്‍ പലയിടങ്ങളിലായി ഭൂമിയിടപാടുകള്‍ നടത്തിയതായി അറിയുന്നു. ചേലക്കര ടൗണിലും ഇയാള്‍ കെട്ടിടം വാങ്ങിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com