

തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന. കുണ്ടമണ്‍ കടവിലെ സ്വാമിയുടെ ആശ്രമത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളുടെ ചിത്രം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ആശ്രമത്തിന് സമീപത്തെ ക്ഷേത്രത്തിലെ ക്യാമറയില്‍, പുലര്‍ച്ചെ രണ്ടു മണിയോടെ ഒരാള്‍ ഓടിപ്പോകുന്നതിന്റെ ദൃശ്യമാണ് ലഭിച്ചത്. ഇതടക്കം സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.
തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആദിത്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്താനാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കിയ നിര്‍ദേശം. കുറ്റവാളികള്‍ ആരായാലും അവരെ പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പ്രസ്താവിച്ചിരുന്നു. സന്ദീപാനന്ദ ഗിരിയെ ഇല്ലാതാക്കാനാണ് അക്രമികള്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഇന്നു പുലർച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിനു നേരേ ആക്രമണമുണ്ടായത്. അക്രമികള്‍ രണ്ടുകാറുകള്‍ തീയിട്ടു നശിപ്പിച്ചു. കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ട്. അക്രമികള്‍ ആശ്രമത്തിനു മുന്നില്‍ പി കെ ഷിബു എന്നെഴുതിയ റീത്തും വച്ചു. ആക്രമണത്തിന് പിന്നിൽ ആർഎസ്എസും സംഘപരിവാറുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates