സുരേന്ദ്രനെതിരെ വീണ്ടും കേസ്; സന്നിധാനത്തെ അക്രമത്തില്‍ ഗൂഢാലോചന കുറ്റം, വല്‍സന്‍ തില്ലങ്കേരി അടക്കം കൂടുതല്‍ നേതാക്കള്‍ പ്രതികള്‍ 

ചിത്തിര ആട്ടപൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ 52 കാരിയെ തടഞ്ഞ സംഭവത്തില്‍ കൂടുതല്‍ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസ്
സുരേന്ദ്രനെതിരെ വീണ്ടും കേസ്; സന്നിധാനത്തെ അക്രമത്തില്‍ ഗൂഢാലോചന കുറ്റം, വല്‍സന്‍ തില്ലങ്കേരി അടക്കം കൂടുതല്‍ നേതാക്കള്‍ പ്രതികള്‍ 
Updated on
1 min read

പത്തനംതിട്ട: ചിത്തിര ആട്ടപൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ 52 കാരിയെ തടഞ്ഞ സംഭവത്തില്‍ കൂടുതല്‍ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസ്. ശബരിമല കേസില്‍ കടുത്ത ഉപാധികളോടെ ജാമ്യം ലഭിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പുറമേ വല്‍സന്‍ തില്ലങ്കേരി, വി വി രാജേഷ്, പ്രകാശ് ബാബു അടക്കം അഞ്ചു ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  സന്നിധാനത്ത് നാമജപപ്രതിഷേധം നടത്തിയതിന് പിടിയിലായ ആര്‍എസ്എസ് നേതാവ് രാജേഷിനെതിരെയും കേസുണ്ട്.

സന്നിധാനത്തിന് സമീപം വച്ച് തൃശൂര്‍ സ്വദേശിനി ലളിതക്കെതിരെ നടന്ന ആക്രമണത്തില്‍ ഇവര്‍ ഗൂഢാലോചന നടത്തി എന്നതാണ് കേസിന് ആധാരം. ഗൂഢാലോചന കുറ്റത്തിന് സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പായ 120(ബി) ചുമത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസില്‍ പ്രതിയായ സൂരജിന്റെ എഫ്ബി പോസ്റ്റില്‍ നിന്ന് സുരേന്ദ്രന്‍ ഗൂഡാലോചന നടത്തിയതായി തെളിഞ്ഞതായി പൊലീസ് പറയുന്നു. 

ചിത്തിര ആട്ടപൂജയ്ക്കിടെ ദര്‍ശനത്തിന് എത്തിയ ലളിതയെ സന്നിധാനത്തിന് മുന്‍പില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. ഇതിനിടെ ലളിതയെ ദേഹോപദ്രവം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. ഈ സംഭവത്തില്‍ ഇവര്‍ ഗൂഢാലോചന നടത്തി എന്നതാണ് കേസിന് ആധാരം. 

പൊലീസ് നിയന്ത്രണം മറികടന്ന് ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ  കെ സുരേന്ദ്രന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. രണ്ടു മാസത്തേക്കു ശബരിമലയില്‍ പോവരുതെന്ന ഉപാധികളോടെയാണ് പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചത്. ഇതിനിടെ തലശ്ശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ കോടതി സുരേന്ദ്രന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com