തിരുവനന്തപുരം : അശ്ലീല വെബ്സൈറ്റിൽ സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ സിഡിറ്റ് ജീവനക്കാരൻ മഹേഷിന്റെ പ്രധാന താവളങ്ങൾ നഗരത്തിലെ പ്രധാന റോഡുകൾ, നടപ്പാതകൾ, തുണിക്കടകൾ, ബസുകൾ എന്നിവയാണെന്ന് പൊലീസ് വ്യക്തമാക്കി. സെക്രട്ടേറിയറ്റിനു മുന്നിലെ നടപ്പാത ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങൾ ഇയാൾ പകർത്തിയിരുന്നു. കേസിൽ തിരുവനന്തപുരം മുട്ടത്തറ സ്വദേശിയും സി–ഡിറ്റിലെ താൽക്കാലിക ജീവനക്കാരനുമായ മഹേഷ് ഭാസ്കരനെ (26) വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഗവ ലോ കോളജിലെ വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈടെക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
പാളയത്തെ സാഫല്യം കോംപ്ലക്സിൽ നിന്ന് ഇറങ്ങിവരുന്ന വിദ്യാർഥിനിയുടെ ഏഴിലധികം ചിത്രങ്ങളും ഇയാൾ സൈറ്റിൽ അപ്‍ലോഡ് ചെയ്തിരുന്നു. ഇയാൾ അപ്‍ലോഡ് ചെയ്തതിൽ പകുതിയോളം പൊലീസ് നിരീക്ഷണം സദാസമയമുള്ള സെക്രട്ടേറിയറ്റിനു മുന്നിലുള്ള നടപ്പാതയിൽ നിന്നു പകർത്തിയതാണ്. ചിത്രങ്ങൾക്കു പുറമേ മുപ്പതോളം അശ്ലീല വിഡിയോകളും അപ്‍ലോഡ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ, ജാമ്യത്തിലാണ്.
സി–ഡിറ്റിൽ വച്ച് ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ, മലയാളം മിഷൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ വെബ്സൈറ്റുകൾ രൂപകൽപന ചെയ്തതിലും മഹേഷ് പങ്കുവഹിച്ചിരുന്നു. അതേസമയം പ്രതിയുടെ അറസ്റ്റിനു പിന്നാലെ കന്റോൺമെന്റ് സിഐ എം.പ്രസാദിനെ സ്ഥലംമാറ്റിയത് വിവാദമായി. സിഐ പ്രസാദിനെ വിജിലൻസിലേക്ക് മാറ്റിയതു പ്രതികാര നടപടിയാണെന്നാണ് ആക്ഷേപം ഉയർന്നത്. ഇയാളുടെ അറസ്റ്റ് മാധ്യമങ്ങളിൽ നിന്നു മറച്ചുവയ്ക്കാൻ പൊലീസിനു മേൽ സമ്മർദം ഉണ്ടായിരുന്നതായും ആക്ഷേപമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates