

തിരുവനന്തപുരം; തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കള്ളക്കടത്ത് ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിന് അശോക് മേനോൻ വീഡിയോ കോൺഫറൻസ് വഴിയാണ് വാദം കേൾക്കുക.
108ാമത്തെ കേസായാണ് സ്വപ്നയുടെ മുൻകൂർ ജാമ്യഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുതിർന്ന അഭിഭാഷകനായ വി രാംകുമാറും അഡീഷണൽ സോളിസിറ്റർ ജനറൽ പി വിജയകുമാറുമാണ് കസ്റ്റംസിനായി ഹാജരാകുക. കേസിന്റെ പ്രധാന്യം കണക്കിലെടുത്താണ് മുതിർന്ന അഭിഭാഷകർ തന്നെ ഹാജരാകുന്നത്. ഈ ഘട്ടത്തിൽ സ്വപ്നയ്ക്ക് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് കസ്റ്റംസിന്റെ നിലപാട്. സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള നിലപാടായിരിക്കും കസ്റ്റംസ് സ്വീകരിക്കുക.
അതേസമയം സ്വർണക്കടത്തിൽ പങ്കില്ലെന്നും യുഎഇ കോൺസുലേറ്റിന്റെ നിർദേശ പ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് ജാമ്യഹർജിയിൽ സ്വപ്നയുടെ വാദം. അഭിഭാഷകനായ രാജേഷ് കുമാറായിക്കും സ്വപ്നയ്ക്കായി ഹാജരാവുക. ബുധനാഴ്ച ഓൺലൈനായാണ് സ്വപ്ന മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റംസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയാണ് സ്വപ്ന. തമിഴ്നാട്ടിലേക്ക് കടന്നുവെന്നും ചില റിപ്പോർട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്തും മറ്റുമായി കസ്റ്റംസ് തിരച്ചിൽ വ്യാപകമാക്കിയെങ്കിലും സ്വപ്നയുടെ ഒളിത്താവളം സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ കസ്റ്റംസ് ലഭിച്ചിട്ടില്ല. കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണക്കടത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നതു സംബന്ധിച്ച വിവരങ്ങൾ ഇയാളിൽ നിന്നും ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates