

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്നയുടെ ഫ്ലാറ്റിൽ നാല് പേർ മുഖം മറച്ച് എത്തിയിരുന്നതായി വിവരം. ദുബായിൽ നിന്നുള്ള സ്വർണക്കടത്ത് പിടികൂടിയതിന് പിന്നാലെയാണ് ഇവർ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ലാറ്റിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങളുണ്ട്. സ്വപ്ന ഫ്ലാറ്റിൽ നിന്ന് പോയതിന് തൊട്ടടുത്ത ദിവസം രാത്രിയോടെയാണ് ഇവരെത്തിയത്.
ഫ്ലാറ്റ് സമുച്ചയത്തിലുള്ള ക്യാമറാ ദൃശ്യങ്ങൾ സൂക്ഷിക്കുന്ന കംപ്യൂട്ടർ ഹാർഡ് ഡിസ്കിന്റെ പകർപ്പ് കസ്റ്റംസിനോട് എൻഐഎ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഫ്ലാറ്റുടമയുടെ മകനിൽ നിന്ന് എൻഐഎ സംഘം വിവരം ശേഖരിച്ചു.
ജൂൺ 30ന് തിരുവനന്തപുരം കാർഗോ കോംപ്ലക്സിലെത്തിയ പാഴ്‌സൽ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് അധികൃതർ തുറന്നത്. ജൂലായ് അഞ്ചിന് തന്നെ സ്വപ്ന താമസ സ്ഥലത്തു നിന്നു പോയിരുന്നു. ഇതിനു മുമ്പുള്ള ദിവസം സ്വപ്നയോടൊപ്പം എം ശിവശങ്കറും കാറിൽ ഫ്ളാറ്റിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചതായാണ് വിവരം.
ജൂലായ് ആറിന് രാത്രിയിൽ മുഖം മറച്ച നിലയിൽ നാലു പേർ സ്വപ്നയുടെ ഫ്ളാറ്റിലേക്ക് എത്തിയെന്ന സൂചനകളാണ് അന്വേഷണ സംഘം നൽകുന്നത്. ഫ്ലാറ്റ് സമുച്ചയത്തിന്റെ താഴത്തെ നിലയിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇവർ മുഖം മറച്ച നിലയിലാണ്.
സെക്രട്ടേറിയറ്റിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നെന്ന് സംശയിക്കുന്ന നാലു പേർ തന്നെയാണ് ഇവരെന്ന് അന്വേഷണ സംഘം ഊഹിക്കുന്നു. സ്വപ്ന ഫ്ളാറ്റിൽ നിന്ന് പോയ ശേഷം അവിടേക്കെത്തിയ സംഘം എന്തെങ്കിലും രേഖകൾ മാറ്റിയിട്ടുണ്ടാകുമെന്ന സൂചനയുമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates