സർക്കാരിന് തിരിച്ചടി ; പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് ; അപ്പീൽ തള്ളി

സർക്കാരിന് തിരിച്ചടി ; പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് ; അപ്പീൽ തള്ളി

കേസ് സിബിഐക്ക് വിട്ട സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു
Published on

കൊച്ചി: കാസര്‍കോട്ടെ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസ് സിബിഐക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിപിഎം പ്രാദേശിക നേതാക്കൾ പ്രതികളായ കേസിൽ അന്വേഷണം സിബിഐക്ക് വിട്ടു. അന്വേഷണം സിബിഐക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. കേസ് സിബിഐക്ക് വിട്ട സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. 

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്.  കേസ് സിബിഐക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ നൽകിയ അപ്പീലിൽ കഴിഞ്ഞ നവംബര്‍ 16ന് വാദം പൂര്‍ത്തിയായിരുന്നു. ഒന്‍പത് മാസം മുന്‍പ് വാദം പൂര്‍ത്തിയാക്കിയിട്ടും വിധി പറയാന്‍ വൈകുന്ന സാഹചര്യത്തില്‍ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഉടൻ വിധി പറയാനായി നിശ്ചയിച്ചത്. 
 
കേസില്‍ വിധി വരുന്നത് വരെ തുടര്‍ നടപടി വേണ്ടെന്ന് അപ്പീൽ പരി​ഗണിക്കവെ കോടതി സിബിഐയ്ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വാദം പൂര്‍ത്തിയായി ഒന്‍പത് മാസം കഴിഞ്ഞിട്ടും വിധി പറയാത്തത് അന്വേഷണത്തെ തടസപ്പെടുത്തിയെന്ന് സിബിഐ അറിയിച്ചിരുന്നു. 2019 സെപ്റ്റംബര്‍ 30 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിംഗിള്‍ ബഞ്ച് സിബിഐയ്ക്ക് കൈമാറിയത്. 

ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. 2019 ഒക്ടോബര്‍ 29ന് സിബിഐ 13 പ്രതികളെ ഉള്‍പ്പെടുത്തി എഫ്‌ഐഐആര്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ അന്വേഷണം നിലയ്ക്കുകയായിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അം​ഗം പീതാംബരനാണ് കേസിൽ ഒന്നാം പ്രതി. കേസില്‍ വാദിക്കാനായി സര്‍ക്കാര്‍ വൻപ്രതിഫലം നൽകി ഡല്‍ഹിയില്‍ നിന്നാണ് അഭിഭാഷകനെ വരുത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com