ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിക്കിടെ വ്യോമപ്രതിരോധ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളുടെ നേർസാക്ഷ്യമായി മാറി ഇന്ത്യൻ പ്രതിരോധ സേനയുടെ 'എസ് 400 ട്രയംഫ്' (S-400 Triumph) മിസൈൽ പ്രതിരോധ സംവിധാനം. യുദ്ധതന്ത്രങ്ങളിൽ വ്യോമാതിർത്തികളുടെ പൂർണ്ണമായ ആകാശ നിയന്ത്രണം അതിനിർണ്ണായക ഘടകമായി മാറിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ, ഇന്ത്യയുടെ വ്യോമ പ്രതിരോധ ശേഷിയുടെ കരുത്തുറ്റ നട്ടെല്ലായി മാറിയിരിക്കുകയാണ് ഈ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം.
ലോകത്തിലെ ഏറ്റവും ശക്തമായ ദീര്‍ഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന എസ് 400, ഇന്ത്യയുടെ പ്രതിരോധ തന്ത്രത്തില്‍ ഗണ്യമായ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രത്യേകിച്ചും പാകിസ്ഥാനുമായുള്ള സുരക്ഷാ സമവാക്യത്തില്‍ എസ് 400 നിര്‍ണായക സ്വാധീനം ചെലുത്തുന്നുവെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.
റഷ്യ വികസിപ്പിച്ച ലോകത്തിലെ ഏറ്റവും നൂതനമായ ദീര്‍ഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ്-400 ട്രയംഫ്. 2018-ല്‍ റഷ്യയുമായി 5.4 ബില്യണ്‍ ഡോളറിന്റെ കരാറിലൂടെ അഞ്ച് എസ് 400 സ്‌ക്വാഡ്രണുകള്‍ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരുന്നത്.
അതിര്‍ത്തികള്‍ ഭേദിച്ച് 400 കിലോമീറ്റര്‍ അകലെവരെയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് എസ് 400 മിസൈലുകള്‍. യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, ക്രൂയിസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങളെ ഒരേസമയം നേരിടാന്‍ ഈ സംവിധാനത്തിനു സാധിക്കും. അത്യാധുനിക റഡാര്‍ സംവിധാനങ്ങളെയും വ്യത്യസ്ത ദൂരപരിധികളുള്ള ഇന്റര്‍സെപ്റ്റര്‍ മിസൈലുകളെയും സംയോജിപ്പിച്ച് നിര്‍മിച്ചിരിക്കുന്ന എസ് 400 ന് ഒരേസമയം നൂറുകണക്കിന് ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും നിരവധി ലക്ഷ്യങ്ങള്‍ക്കെതിരെ അതേസമയം ആക്രമണം നടത്താനും കഴിയും.
ഇന്ത്യന്‍ വ്യോമസേനയുടെ പ്രതിരേധ ശൃംഖലയില്‍ ഒരു ദീര്‍ഘദൂര കവചമായാണ് എസ് 400 പ്രവര്‍ത്തിക്കുന്നത്. ആകാശ്, ബറാക് 8, സ്‌പൈഡര്‍ തുടങ്ങിയ മറ്റു പ്രതിരോധ സംവിധാനങ്ങളോടൊപ്പമാണ് പ്രവര്‍ത്തനം. രാജ്യത്തിന്റെ നിര്‍ണായക സൈനിക കേന്ദ്രങ്ങള്‍ക്കും നഗരങ്ങള്‍ക്കും ചുറ്റുമുള്ള സുരക്ഷാ വളയംകൂടെയാണിത്.
അടുത്തിടെ നാലാമത്തെ എസ് 400 സ്‌ക്വാഡ്രണ്‍ ഇന്ത്യയിലെത്തിയിരുന്നു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ പരിധി കൂടുതല്‍ വിപുലമാക്കാനിതിനു സാധിച്ചിട്ടുണ്ട്. വൈകാതെ അഞ്ചാം സ്‌ക്വാഡ്രണും രാജ്യത്തെത്തുന്നതോടെ ഇന്ത്യയുടെ പടിഞ്ഞാറന്‍, വടക്കന്‍ അതിര്‍ത്തികളിലെ വ്യോമ നിരീക്ഷണവും പ്രതിരോധ ശേഷിയും ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം എസ് 400 വലിയ വെല്ലുവിളിയാണെന്നാണ് പ്രതിരോധ വിദഗ്ദ്ധര്‍ പറയുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്നും 400 കിലോമീറ്ററിനുള്ളിലാണ് പാകിസ്ഥാനിലെ സുപ്രധാന സൈനികതാവളങ്ങളില്‍ പലതും സ്ഥിതിചെയ്യുന്നത്. യുദ്ധസാഹചര്യങ്ങളില്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ് 400 തടയിടും. പാകിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍, നിരീക്ഷണ വിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവ ഇന്ത്യന്‍ വ്യോമപരിധിയിലേക്ക് കടക്കുന്നതിനു മുമ്പുതന്നെ കണ്ടെത്താനും തടയാനും ഈ സംവിധാനത്തിന് കഴിയും.
'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നടപടിയില്‍ പാകിസ്ഥാന്റെ വ്യോമഭീഷണികളെ ചെറുക്കുന്നതില്‍ ഈ സംവിധാനം നിര്‍ണായക പങ്കുവഹിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദീര്‍ഘദൂര ലക്ഷ്യങ്ങളെ വിജയകരമായി നേരിടാന്‍ എസ് 400നു കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ 'സുദര്‍ശന്‍ ചക്ര' വ്യോമ പ്രതിരോധ ശൃംഖലയുടെ പ്രധാന ഘടകമാണിന്ന് എസ് 400. ചൈനയുടെയും പാകിസ്ഥാന്റെയും വര്‍ധിച്ചുവരുന്ന വ്യോമപ്രതിരോധ ശേഷിയെ നേരിടാന്‍ ഇന്ത്യ സ്വീകരിക്കുന്ന പ്രതിരോധ നവീകരണ പദ്ധതിയില്‍ ഏറ്റവും പ്രധാനപ്പെട്ടതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates