പാകിസ്ഥാനില്‍ നാശംവിതച്ച് ബിപോര്‍ജോയ്; 27 മരണം, നാലു ജില്ലകളില്‍ അടിയന്തരാവസ്ഥ
പാകിസ്ഥാനില്‍ കനത്ത നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. മഴയിലും കാറ്റിലും 27 മരണം. വടക്കന്‍ പാകിസ്ഥാനിലാണ് കനത്ത നാശം സംഭവിച്ചിരിക്കുന്നത്. ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയിലെ നാലു ജില്ലകളിലാണ് മഴയും കാറ്റും ദുരിതം വിതച്ചത്. ഈ ജില്ലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ബന്നു ജില്ലയില്‍ മാത്രം 15 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പന്ത്രണ്ടുപേര്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മരിച്ചതാണ്.
അതേസമയം, ബിപോര്‍ജോയിയുടെ ദിശ മാറി. ഒമാന്‍ തീരത്തേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ചുഴലിക്കാറ്റ് ദിശ മാറി, വടക്ക് പാകിസ്ഥാന്‍, ഗുജറാത്ത് തീരങ്ങളിലേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നിലവില്‍ അഞ്ചുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വരുംമണിക്കൂറില്‍ വീണ്ടും തീവ്രമാകുമെന്നാണ് മുന്നറിയിപ്പ്.
വടക്കോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ത്യയില്‍ സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ ജൂണ്‍ 15ന് തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ മുംബൈയുടെ പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറ് ദിശയില്‍ അറബിക്കടലില്‍ 600 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

