'ദൈവത്തിന്റെ പേരില്‍ ട്രാന്‍സ്‌ജെന്‍ഡറുകളോട് കരുണ കാണിക്കണം'; ട്രംപിനോട് അപേക്ഷിച്ച് ബിഷപ്, പ്രാര്‍ഥന അത്ര നന്നായില്ലെന്ന് മറുപടി, വിഡിയോ

ബിഷപ്പിന്റെ അഭ്യര്‍ഥനയ്ക്ക് പിന്നാലെ ട്രംപ് തിരിഞ്ഞ് വാന്‍സിനോട് എന്തോ സംസാരിച്ചു
bishop's mercy appeal for the LGBTQ+, illegal immigrants to Trump
എക്‌സ്
Updated on
1 min read

വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോട് കരുണകാണിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് അപേക്ഷിച്ച് വാഷിങ്ടണ്‍ എപ്പിസ്‌കോപ്പല്‍ ബിഷപ് റൈറ്റ് റവ. മരിയാന്‍ എഡ്ഗര്‍ ബുഡ്ഡേ. സത്യപ്രതിജ്ഞാ ചടങ്ങിന് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന ചടങ്ങിലായിരുന്നു ബിഷപ്പിന്റെ അഭ്യര്‍ഥന.

'ദൈവത്തിന്റെ പേരില്‍, നമ്മുടെ രാജ്യത്ത് ഭയപ്പെടുന്ന ജനങ്ങളോട് കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നു. ഡെമോക്രാറ്റുകളിലും റിപ്പബ്ലിക്കന്‍സിലും ഉള്‍പ്പെടെ സ്വവര്‍ഗ്ഗാനുരാഗികളും ലെസ്ബിയന്‍, ട്രാന്‍സ്‌ജെന്‍ഡറുകളുമുണ്ട്. ചിലര്‍ ജീവനില്‍ ഭയപ്പെടുന്നു,' വാഷിങ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷയില്‍ ബിഷപ് പറഞ്ഞു.

ഈ സമയം സദസ്സില്‍ ട്രംപിനൊപ്പം ഭാര്യ മെലനിയയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഒപ്പമുണ്ടായിരുന്നു. ബിഷപ്പിന്റെ അഭ്യര്‍ഥനയ്ക്ക് പിന്നാലെ ട്രംപ് തിരിഞ്ഞ് വാന്‍സിനോട് എന്തോ സംസാരിച്ചു. അതിനു മറുപടിയായി വാന്‍സ് തലകുലുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പ്രാര്‍ഥനാ ചടങ്ങുകളെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരോടു പ്രാര്‍ഥനാ ചടങ്ങ് അത്ര നന്നായതായി തോന്നിയില്ലെന്നും മെച്ചപ്പെടുത്താമെന്നുമായിരുന്നു ട്രംപിന്റെ മറുപടി.

നേരത്തെയും ബിഷപ് ബുഡ്ഡെ ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ജോര്‍ജ് ഫ്‌ലോയിഡിന്റെ വംശീയ കൊലയില്‍ പ്രതിഷേധിച്ച് വാഷിങ്ടനിലെ സെന്റ് ജോര്‍ജ് എപ്പിസ്‌കോപ്പല്‍ പള്ളിക്കു മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയിരുന്നു. ഇതിനുപിന്നാലെ പള്ളിയുടെ മുമ്പിലെത്തിയ ട്രംപ് ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ചുനിന്നത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ചരിത്രപ്രധാനമായ പള്ളിക്കുമുന്നില്‍ ട്രംപ് രാഷ്ട്രീയം കളിച്ചെന്ന് പറഞ്ഞ് ബിഷപ് ബുഡ്ഡേ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com