

വാഷിങ്ടണ്‍: പാകിസ്ഥാനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. സ്വന്തം ജനങ്ങള്‍ക്ക് നേരെ ബോംബിടുന്ന രാജ്യമാണ് പാകിസ്ഥാന്‍. പാകിസ്ഥാന്‍ നടത്തുന്നത് വ്യവസ്ഥാപിതമായ വംശഹത്യയാണ്. സൈന്യത്തിന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാന്‍ അനുമതി നല്‍കിയ രാഷ്ട്രമാണ്. തെറ്റിദ്ധാരണകളും അതിശയോക്തികളും കൊണ്ട് ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്നും ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ പര്‍വതനേനി ഹരീഷ് ആരോപിച്ചു.
'സ്ത്രീകള്‍, സമാധാനവും സുരക്ഷയും' എന്ന വിഷയത്തില്‍ നടന്ന പൊതുസംവാദത്തിനിടെയാണ് യുഎന്നിലെ ഇന്ത്യന്‍ അംബാസഡറായ പി ഹരീഷ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഇന്ത്യയ്ക്കെതിരേയും പ്രത്യേകിച്ച് ജമ്മുകശ്മീരിനെതിരേയും പാകിസ്ഥാന്‍ നടത്തുന്ന അധിക്ഷേപങ്ങളെയും ഇന്ത്യന്‍ പ്രതിനിധി രൂക്ഷമായി വിമര്‍ശിച്ചു. നിര്‍ഭാഗ്യവശാല്‍ എല്ലാ വര്‍ഷവും ജമ്മുകശ്മീരിനെതിരേ പാകിസ്ഥാന്റെ വഞ്ചനാപരമായ അധിക്ഷേപങ്ങള്‍ കേള്‍ക്കാന്‍ ഇന്ത്യ വിധിക്കപ്പെട്ടിരിക്കുകയാണ്.
സ്ത്രീകള്‍, അവരുടെ സുരക്ഷ, സമാധാനം എന്നിവയില്‍ ഞങ്ങളുടെ പ്രവര്‍ത്തനം കളങ്കമില്ലാത്തതും കോട്ടംതട്ടാത്തതുമാണ്. സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുകയും ആസൂത്രിതമായ വംശഹത്യ നടത്തുകയുംചെയ്യുന്ന ഒരു രാജ്യത്തിന് തെറ്റിദ്ധാരണകള്‍ പരത്തി ലോകത്തിന്റെ ശ്രദ്ധതിരിക്കാനേ കഴിയുകയുള്ളൂ. 1971-ല്‍ ഓപ്പറേഷന്‍ സെര്‍ച്ച്ലൈറ്റിലൂടെ, സൈന്യത്തിന് നാലുലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാനുള്ള അനുമതി നല്‍കിയ രാജ്യമാണ് പാകിസ്ഥാന്‍. ലോകം പാകിസ്ഥാന്റെ പ്രോപഗാന്‍ഡ കാണുന്നുണ്ട്'' ഇന്ത്യന്‍ അംബാസഡര്‍ പി ഹരീഷ് പറഞ്ഞു.
പൊതുസംവാദത്തിനിടെ പാകിസ്ഥാൻ പ്രതിനിധി ഇന്ത്യയ്ക്കെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു. കശ്മീരി സ്ത്രീകള്‍ പതിറ്റാണ്ടുകളായി ലൈംഗികാതിക്രമങ്ങള്‍ സഹിക്കുകയാണെന്നാണ് പാകിസ്ഥാൻ പ്രതിനിധി ആരോപിച്ചത്. ഇതിനു മറുപടിയായാണ് ഇന്ത്യൻ അംബാസഡർ പി ഹരീഷ് പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. 1960 കളുടെ തുടക്കത്തിൽ തന്നെ, കോംഗോയിലെ യുഎൻ ദൗത്യങ്ങളിൽ ഇന്ത്യ വനിതാ മെഡിക്കൽ ഓഫീസർമാരെ വിന്യസിച്ചിരുന്നു. അങ്ങനെ ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും പി ഹരീഷ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
