14 ലക്ഷം ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരുമോ?, ഇന്ത്യയ്ക്ക് ആശങ്ക; ലോകത്തെ ഏറ്റവും വലിയ അണക്കെട്ടുമായി വീണ്ടും ചൈന, ത്രീ ഗോര്‍ജസ് അണക്കെട്ടിന്റെ മൂന്നിരട്ടി

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് ചൈന അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്
China to build world's largest hydropower dam in Tibet
ത്രീ ഗോർജസ് അണക്കെട്ട്ഫയൽ/എപി
Updated on
1 min read

ബെയ്ജിങ്ങ്: ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് ചൈന അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ടിബറ്റന്‍ പീഠഭൂമിയുടെ കിഴക്കന്‍ അറ്റത്ത് അണക്കെട്ട് നിര്‍മ്മിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

യാര്‍ലുങ് സാങ്പോ നദി ഒഴുകുന്ന താഴ്ന്ന പ്രദേശത്ത് അണക്കെട്ട് നിര്‍മ്മിക്കാനാണ് ചൈനയുടെ പദ്ധതി. ഈ അണക്കെട്ട് യാഥാര്‍ഥ്യമായാല്‍ പ്രതിവര്‍ഷം 30,000 കോടി kwh വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് 2020ല്‍ പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ചൈനയുടെ അനുമാനം.ഇപ്പോള്‍ മധ്യ ചൈനയിലെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോര്‍ജസ് അണക്കെട്ടിന്റെ 8820 കോടി കിലോവാട്ട് ശേഷിയുടെ മൂന്നിരട്ടിയിലധികം വരും ഇത്.

ചൈനയുടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഈ പദ്ധതി പ്രധാന പങ്ക് വഹിക്കുമെന്നും എന്‍ജിനീയറിങ് പോലുള്ള അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുമെന്നും ടിബറ്റില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

യാര്‍ലുങ് സാങ്പോയുടെ ഒരു ഭാഗം 2,000 മീറ്റര്‍ (6,561 അടി) ഉയരത്തില്‍ നിന്നാണ് താഴേക്ക് പതിക്കുന്നത്. ഇത് വലിയ ജലവൈദ്യുത സാധ്യതകളും എന്‍ജിനീയറിങ് വെല്ലുവിളികളും വാഗ്ദാനം ചെയ്യുന്നതായാണ് റിപ്പോര്‍്ട്ടുകള്‍ വ്യക്തമാക്കുന്നത്. അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള ചെലവ് ത്രീ ഗോര്‍ജസ് അണക്കെട്ടിനെ മറികടന്നേക്കും. ഇതിന് 3483 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 14 ലക്ഷം ആളുകളെ പുനരധിവസിപ്പിക്കേണ്ടതായി വരും. അണക്കെട്ടിനെക്കുറിച്ച് ഇന്ത്യയും ബംഗ്ലാദേശും ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രാദേശിക പരിസ്ഥിതിയെ മാത്രമല്ല, താഴെയുള്ള നദിയുടെ ഒഴുക്കിനെയും ഗതിയെയും മാറ്റിമറിക്കാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യയെയും ബംഗ്ലാദേശിനെയും ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യാര്‍ലുങ് സാങ്പോ ടിബറ്റില്‍ നിന്ന് തെക്കോട്ട് ഒഴുകി ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, അസം സംസ്ഥാനങ്ങളിലൂടെ കടന്ന് ഒടുവില്‍ ബംഗ്ലാദേശില്‍ എത്തുന്നു. ഇന്ത്യയില്‍ എത്തുമ്പോള്‍ യാര്‍ലുങ് സാങ്പോ ബ്രഹ്മപുത്ര നദി എന്ന പേരിലാണ് അറിയപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com