വാഷിങ്ടൻ: കോവിഡ് മഹാമാരിയെ നേരിടുന്നതിന് പൊതുജനങ്ങൾക്ക് ദുരിതാശ്വാസ സഹായം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനിടെ അമേരിക്കയിൽ നേതാക്കൻമാരുടെ വീടുകൾക്ക് നേരെ ആക്രമണം. റിപബ്ലിക്കൻ പാർട്ടിയുടെ സെനറ്റ് നേതാവ് മിച്ച് മക് കോണലിന്റെയും ഡെമോക്രാറ്റിക് പാർട്ടി നേതാവും സ്പീക്കറുമായ നാൻസി പെലോസിയുടെയും വീടുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്.
വീടുകളുടെ ചുവരുകളിൽ എഴുതുകയും പെയിന്റ് ഒഴിക്കുകയും ചെയ്തിട്ടുണ്ട്. നാൻസി പെലോസിയുടെ വീടിനുമുന്നിൽ പന്നിയുടെ തല നിക്ഷേപിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'എന്റെ പണം എവിടെ', 'പാവങ്ങളെ മിച്ച് കൊല്ലുന്നു' എന്നിങ്ങനെയാണ് മിച്ച് മക് കോണലിന്റെ കെന്റക്കിയിലുള്ള വീടിന്റെ ചുവരുകളിൽ എഴുതിയിരിക്കുന്നത്. നാൻസി പെലോസിയുടെ സാൻ ഫ്രാൻസിസ്കോയിലുള്ള വീടിനു മുന്നിൽ ചായം ഒഴിക്കുകയും പന്നിയുടെ തല നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.
90000 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജിന് അടുത്തിടെയാണ് കോൺഗ്രസ് അംഗീകാരം നൽകിയത്. ഇതുപ്രകാരം വ്യക്തികൾക്ക് 600 ഡോളറായിരുന്ന സഹായധനം 2,000 ഡോളറായി വർധിക്കും.
ഡമോക്രാറ്റുകൾ നയിക്കുന്ന കോൺഗ്രസ് പുതിയ പാക്കേജ് അംഗീകരിച്ചെങ്കിലും റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള സെനറ്റ് പുതിയ വർധന അംഗീകരിക്കാൻ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെയാണ് ഇരു കക്ഷി നേതാക്കളുടെയും വീടുകൾക്കു നേരെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates