ബെയ്‌റൂത്ത് : തെക്കൻ ലെബനനിലെ ഡെബേലിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്തത് ഇസ്രയേൽ സൈനികൻ തന്നെ. സ്ഥിരീകരണവുമായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് രംഗത്തെത്തി. ഡെബേലിലെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശത്തുള്ള പ്രതിമ സൈനികൻ തകർക്കുന്നതിന്റെ ചിത്രങ്ങൾ പ്രചരിക്കുകയും പ്രതിഷേധങ്ങളുയരുകയും ചെയ്തിരുന്നു. വിമർശനങ്ങൾ ശക്തമായതോടെയാണ് ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാൻ ഇസ്രയേൽ സൈന്യം തീരുമാനിച്ചത്.
"പ്രാഥമിക പരിശോധനയിൽ ലെബനനിൽ പ്രവർത്തിക്കുന്ന ഇസ്രയേലി സൈനികനാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമായി. സംഭവത്തെ ഐഡിഎഫ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സൈനികന്റെ പ്രവർത്തി ഞങ്ങളുടെ മൂല്യങ്ങൾക്ക് വിപരീതമാണ്" എന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്. നിലവിൽ നോർത്തേൺ കമാൻഡ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കുറ്റകൃത്യത്തിന്റെ ഭാഗമായവർക്കെതിരെ തക്കതായ ശിക്ഷാ നടപടിയുണ്ടാകുമെന്നും ഐഡിഎഫ് പ്രതികരിച്ചു.
ഫലസ്തീനിയൻ റിപ്പോർട്ടറായ യുനിസ് തിരാവിയാണ് സമൂഹമാധ്യമത്തിലൂടെ ചിത്രം പുറത്തുവിട്ടത്. കുരിശിലെ ക്രിസ്തുവിന്റെ പ്രതിമ നിലത്തിടുകയും ആയുധമുപയോഗിച്ച് തകർക്കുകയുമായിരുന്നു. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇസ്രയേലിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇസ്രയേൽ സൈനികൻ തന്നെയാണ് പ്രതിമ തകർത്തതെന്ന് ഡിഫൻസ് ഫോഴ്സ് ഔദ്യോഗികമായി അറിയിച്ചത്.
തെക്കൻ ലെബനനിൽ ഹിസ്ബുള്ള സ്ഥാപിച്ച തീവ്രവാദത്തിനായുള്ള സൗകര്യങ്ങളാണ് സൈന്യം തകർക്കുന്നതെന്നും മതപരമായ കെട്ടിടങ്ങളോ ചിഹ്നങ്ങളോ ഉൾപ്പെടെയുള്ള പൊതുജന സൗകര്യങ്ങൾക്ക് കേടുപാടുവരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഐഡിഎഫിന്റെ പ്രതികരണത്തിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates