കാഠ്മണ്ഡു; നേപ്പാളില്‍ അപകടത്തിൽപ്പെട്ട വിമാനത്തിൽ അഞ്ചു ഇന്ത്യാക്കാരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍. 68 യാത്രക്കാര്‍ അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 10 പേര്‍ വിദേശികളാണ്. മരിച്ചവരിൽ രണ്ടു പിഞ്ചുകുട്ടികളും ഉൾപ്പെടുന്നു.
ഇതുവരെ 45 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം പൊഖാറ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
രാവിലെ 10.33 മണിയോടെയായിരുന്നു അപകടം. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് പൊഖാറ വിമാനത്താവളം അടച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടത്തെത്തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. വിമാനാപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ദുഃഖം രേഖപ്പെടുത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates