

ഇസ്ലാമാബാദ്: മിഡിൽ ഈസ്റ്റിലെ രാജ്യങ്ങള്‍ എബ്രഹാം ഉടമ്പടി അംഗീകരിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം പാകിസ്ഥാന്‍ തള്ളി. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനായി ഇസ്ലാമാബാദ് എബ്രഹാം ഉടമ്പടിയില്‍ ചേരുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍ പാകിസ്ഥാന്റെ ദീര്‍ഘകാലമായുള്ള നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി.
'പാകിസ്ഥാന്റെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങളുമായി യോജിക്കാത്ത ഒരു ഉടമ്പടിയില്‍ രാജ്യം ചേരണമെന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല.' സമ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഖ്വാജ ആസിഫ് പറഞ്ഞു. ഇറാനുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ എബ്രഹാം കരാറുകളില്‍ ഒപ്പുവെക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു പാക് പ്രതിരോധമന്ത്രി.
1967 ന് മുമ്പുള്ള അതിര്‍ത്തികളോടെ, കിഴക്കന്‍ ജറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഇസ്ലാമാബാദ് ഇസ്രയേലിനെ അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടാണ് പാകിസ്ഥാനുള്ളത്. ഇസ്രയേലിന്റെ വിശ്വാസ്യതയേയും ഖ്വാജ ആസിഫ് ചോദ്യം ചെയ്തു. ഒരു ദിവസം പോലും വാക്ക് വിശ്വസിക്കാന്‍ കൊള്ളാത്ത ആളുകളുടെ കൂടെ എങ്ങനെയാണ് ഒരുമിച്ച് ഇരിക്കുക?. പാക് മന്ത്രി ചോദിച്ചു.
ഇസ്രയേലിലേക്ക് യാത്ര ചെയ്യാന്‍ സാധ്യമല്ല എന്ന പാകിസ്ഥാന്റെ പാസ്‌പോര്‍ട്ട് നയവും ഖ്വാജ ആസിഫ് ചൂണ്ടിക്കാട്ടി. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള നീക്കത്തിന്റെ കടുത്ത വിമര്‍ശകനായ ഖ്വാജ ആസിഫ്, കഴിഞ്ഞ മാസം ഇസ്രയേലിനെ 'മനുഷ്യരാശിക്കു മേലുള്ള ശാപം' എന്ന് വിശേഷിപ്പിക്കുകയും, ഇസ്രയേല്‍ മേഖലയില്‍ വംശഹത്യ നടത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
ഈ ഉടമ്പടിയില്‍ യുഎഇയും ബഹ്റൈനും ഇതിനകം ഒപ്പുവച്ചിട്ടുണ്ട്. എബ്രഹാം ഉടമ്പടിയില്‍ സൗദി അറേബ്യ, ഖത്തര്‍, പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും ചേരണമെന്ന് ട്രംപ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ട്രൂത്ത് സോഷ്യൽ സമൂഹമാധ്യമ കുറിപ്പില്‍, പാക് ഭരണനേതൃത്വത്തിന് പകരം പാകിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ മാര്‍ഷല്‍ അസിം മുനീറിനെയാണ് ട്രംപ് പരാമര്‍ശിച്ചത്. ഇതും ചര്‍ച്ചയായി മാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates