ഇസ്ലാമാബാദ് : ഇറാനുമായുള്ള സമാധാന - ആണവ ചര്‍ച്ചകള്‍ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അബ്രഹാം ഉടമ്പടികള്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണ്. ഇതിനിടെ ചർച്ചയാവുകയാണ് പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട്.
ഉടമ്പടി പ്രകാരം പാകിസ്ഥാനും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം വിപുലീകരിക്കുന്നതിലെ തടസങ്ങളിലൊന്ന് പാസ്‌പോര്‍ട്ടാണ്.
അമേരിക്കയുടെ നിബന്ധനയ്ക്ക് വഴങ്ങി അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുകയും ഇസ്രയേലുമായുള്ള വാണിജ്യ - നയതന്ത്ര ബന്ധം സാധാരണവത്കരിക്കുകയും ചെയ്താല്‍ പാകിസ്ഥാന് പാസ്‌പോര്‍ട്ട് തിരുത്തേണ്ടതായി വരും. പാസ്‌പോര്‍ട്ടിലെ ഒരു പ്രത്യേക നിബന്ധനയാണ് ഇതിനു കാരണം.
' ഇസ്രയേല്‍ ഒഴികെയുള്ള എല്ലാ ലോകരാജ്യങ്ങള്‍ക്കും ഇത് സാധുവാണെന്നാണ്' എന്നാണ് പാകിസ്ഥാന്‍ പാസ്‌പോര്‍ട്ടില്‍ എഴുതിയിരിക്കുന്നത്. ഇസ്രയേലുമായുള്ള ബന്ധം സാധാരണവത്കരിച്ചാല്‍ ഈ നിബന്ധനയും ഒഴിവാക്കേണ്ടിവരും. 'പാസ്‌പോര്‍ട്ട് പാരഡോക്‌സ്' എന്നപേരിലാണ് ഈ പ്രതിസന്ധി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നത്.
2020ല്‍ ട്രംപ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കരാറുകളുടെ കൂട്ടമാണ് അബ്രഹാം അക്കോര്‍ഡ്‌സ് അഥവാ അബ്രഹാം ഉടമ്പടികള്‍. യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ, സുഡാന്‍, കസാക്കിസ്ഥാന്‍ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ ഇസ്രയേലുമായി നയതന്ത്രബന്ധം സാധാരണവത്കരിക്കുന്ന കരാറുകളാണിവ.
സൗദി അറേബ്യ, ഖത്തര്‍, പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെക്കൂടെ കരാറിന്റെ ഭാഗമാക്കാനാണ് അമേരിക്കയുടെ പുതിയ നീക്കം. പശ്ചിമേഷ്യയിലെ സമാധാനത്തിനും ഇറാനെ ഒറ്റപ്പെടുത്തുന്നതിനുമുള്ള പ്രധാന നയതന്ത്ര പദ്ധതിയായാണ് അമേരിക്ക അബ്രഹാം ഉടമ്പടിയെ കാണുന്നത്.
എന്നാല്‍ പാകിസ്ഥാന്റെ ചരിത്രപരമായ നിലപാട് ഈ നീക്കത്തിന് വെല്ലുവിളിയാണ്. പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ ഇസ്രയേലിനെ അംഗീകരിക്കില്ലെന്നതാണ് ഇസ്ലാമാബാദിന്റെ ഔദ്യോഗിക നയം. പാകിസ്ഥാന്‍ പാസ്‌പോര്‍ട്ടില്‍ ഇസ്രായേലിനെ ഒഴിവാക്കുന്ന കുറിപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നതും ഈ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ്. അതിനാല്‍ പാക് പാസ്‌പോര്‍ട്ടില്‍നിന്ന് ഇസ്രയേല്‍ വിലക്ക് നീക്കുന്നത് ഭരണപരമായ മാറ്റം മാത്രമായിരിക്കില്ല. മറിച്ച് രാജ്യത്തിന്റെ ചരിത്രപരമായ വിദേശനയത്തിലെ വഴിത്തിരിവായിരിക്കുമതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
പാകിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയവും ഈ വിഷയത്തില്‍ നിര്‍ണായകമാണ്. രാജ്യത്തിനകത്തും ഇസ്ലാമിക സംഘടനകള്‍ക്കിടയിലും ഇസ്രയേലിനെ അംഗീകരിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുണ്ട്. സൈന്യത്തിന്റെയും മതസംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം പരിഗണിക്കാതെ സര്‍ക്കാരിന് അത്തരമൊരു തീരുമാനം എടുക്കുക എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് ഗാസയിലെ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും തുടരുന്നതിനാല്‍ ഇസ്രയേലിനെ അംഗീകരിക്കുന്നത് പാകിസ്ഥാനില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates