കോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോകം. ചൈനയിൽ നിന്ന് തുടക്കമിട്ട കോവിഡ് അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ അതിഗുരുതരമായാണ് ബാധിച്ചത്. കോവിഡ് കാലം ഒരു വർഷം പിന്നിട്ടിട്ടും വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് ഇപ്പോഴും ദുരൂഹത നീങ്ങിയിട്ടില്ല. ഇപ്പോൾ സംഭവത്തിൽ ചൈനയെപ്രതിക്കൂട്ടിൽ നിർത്തുന്ന ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. ജൈവായുധമെന്ന നിലയിൽ കൊറോണ വൈറസിനെ ഉപയോഗിക്കാൻ ചൈന പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്ന രേഖകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
മൂന്നാം ലോക മഹായുദ്ധം ജൈവായുധം ഉപയോഗിച്ചായിരിക്കുമെന്ന് ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രവചനത്തിന്റെ രേഖകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനെ ഉദ്ധരിച്ച് ‘ദി ഓസ്ട്രേലിയൻ’ ആണ് പുറത്തുവിട്ടത്. ‘ദി അൺനാച്ചുറൽ ഒറിജിൻ ഓഫ് സാർസ് ആൻഡ് ന്യൂ സ്പീഷീസ് ഓഫ് മാൻ–മെയ്ഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പൺസ്’ എന്ന ചൈനീസ് പ്രബന്ധത്തിലാണ് ഇതു സംബന്ധിച്ച് പരാമർശമുള്ളത്. 2015ൽ തന്നെ സാർസ്, കൊറോണ വൈറസുകളുടെ ഉപയോഗത്തെക്കുറിച്ച് ചൈനീസ് സൈനിക ശാസ്ത്രജ്ഞർ ചർച്ച ചെയ്തിരുന്നതായി ഇതു വ്യക്തമാക്കുന്നു.
സാർസ്, കൊറോണ വൈറസുകളെ ‘ജൈവായുധങ്ങളുടെ പുതിയ യുഗം’ ആയിട്ടാണ് പ്രബന്ധത്തിൽ വിശേഷിപ്പിക്കുന്നത്. മനുഷ്യനിർമിത വൈറസുകളെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളുടെ ആരോഗ്യ മേഖലയെ പൂർണമായും തകർക്കുകയാണ് ചൈനീസ് ലക്ഷ്യം. സൈനിക ശാസ്ത്രജ്ഞരും ആയുധ വിദഗ്ധരും ഉൾപ്പെടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ 18 പേർ ചേർന്നാണ് പ്രബന്ധം തയാറാക്കിയത്.
സാർസ് കോവ്–2 എന്ന വൈറസാണ് ഇപ്പോൾ പടരുന്ന കോവിഡ് മഹാമാരിക്കു കാരണം. 2019 ലാണ് ചൈനയിലെ വുഹാനിൽനിന്ന് കോവിഡ് പടർന്നു പിടിക്കുന്നത്. വുഹാനിലെ ലാബാണ് പ്രഭവ കേന്ദ്രം എന്ന് പ്രചാരണമുണ്ടായിരുന്നു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയ്ക്കെതിരെ ഇക്കാര്യത്തിൽ ആരോപണമുയർത്തിയെങ്കിലും ചൈന നിഷേധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates