'ബുച്ച കൂട്ടക്കൊല അസ്വസ്ഥപ്പെടുത്തുന്നു'; അന്വേഷണം വേണമെന്ന് ഇന്ത്യ; റഷ്യയെ രക്ഷാസമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് സെലന്‍സ്‌കി

യുക്രൈനിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളാകുന്നത് അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നു
റഷ്യന്‍ സൈന്യം കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ തെരുവില്‍/ ട്വിറ്റര്‍ ചിത്രം
റഷ്യന്‍ സൈന്യം കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ തെരുവില്‍/ ട്വിറ്റര്‍ ചിത്രം
Updated on
1 min read

ന്യൂയോര്‍ക്ക്: യുക്രൈനിലെ ബുച്ചയിലുണ്ടായ കൂട്ടക്കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ. യു എന്‍ രക്ഷാസമിതിയിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്. കൊലപാതക ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്. കൊലപാതകങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും രക്ഷാസമിതിയിലെ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. 

യുക്രൈനിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളാകുന്നത് അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നു. പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് ഒരു അവസാനമുണ്ടാകണം. സംഘര്‍ഷം അവസാനിപ്പിക്കാനും, സമാധാനം പുനഃസ്ഥാപിക്കാനും ഉടന്‍ നടപടിയെടുക്കണം. നയതന്ത്രതല ചര്‍ച്ചകലിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് യുദ്ധത്തിന്റെ തുടക്കഘട്ടം മുതലേ ഇന്ത്യ ആവശ്യപ്പെടുന്നതാണെന്നും ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.  വരും ദിവസങ്ങളില്‍ യുക്രൈന് കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ നല്‍കുമെന്നും ഇന്ത്യ അറിയിച്ചു.

അതേസമയം ബുച്ചയിലെ സാധാരണക്കാരായ ജനങ്ങള്‍ ടാങ്കുകള്‍ക്ക് ഇടയില്‍പ്പെട്ട് ചതഞ്ഞരയുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുകയാണ്. കുട്ടികളുടെ മുമ്പില്‍ വെച്ച് കൊല്ലപ്പെടുന്നു. കടുത്ത ക്രൂരതകളാണ് റഷ്യന്‍ സൈന്യം നടത്തുന്നത്. യുഎന്‍ നിയമങ്ങളുടെ ലംഘനമാണ് യുക്രൈനില്‍ നടക്കുന്നത്. ബുച്ചയിലെ കൂട്ടക്കൊല ഒരു ഉദാഹരണം മാത്രമാണെന്നും സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

യുക്രൈനില്‍ നടത്തുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയെ യുഎന്‍ രക്ഷാസമിതിയില്‍ നിന്നും പുറത്താക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. യുഎന്‍ ഉടന്‍ നടപടിയെടുക്കണം. യുഎന്‍ രക്ഷാസമിതിയില്‍ എല്ലാ മേഖലകള്‍ക്കും പ്രാതിനിധ്യം അനുവദിക്കണം. യുക്രൈനില്‍ നടത്തുന്ന ക്രൂരതകളുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ സൈന്യത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും, അതിക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com