സൂമിയില്‍ രക്ഷാ ദൗത്യം: വാഹനവ്യൂഹം പുറപ്പെട്ടു; 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും, ആക്രമിക്കരുതെന്ന് യുക്രൈന്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ആദ്യ വാഹന വ്യൂഹം പുറപ്പെട്ടതായി സൂമി ഗവര്‍ണര്‍ അറിയിച്ചു
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി
Updated on
1 min read


യുക്രൈനിലെ സൂമി നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി സുരക്ഷിത പാത തുറന്നതായി അധികൃതര്‍. ഇവിടെ നിന്ന് ഒഴിപ്പിക്കല്‍ ആരംഭിച്ചു. ഇക്കൂട്ടത്തില്‍ 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമുണ്ട്. പോള്‍ട്ടോവയിലേക്കാണ് ഇവരെ മാറ്റുന്നത്. 

പോള്‍ട്ടോവയില്‍ നിന്ന് പടിഞ്ഞാറന്‍ അതിര്‍ത്തിവഴി ഇവരെ യുക്രൈന് പുറത്തെത്തിക്കാനാണ് ശ്രമം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ആദ്യ വാഹന വ്യൂഹം പുറപ്പെട്ടതായി സൂമി ഗവര്‍ണര്‍ അറിയിച്ചു. ബസുകളില്‍ ഇന്ത്യക്കാര്‍ക്ക് പുറമേ, മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും നാട്ടുകാരുമുണ്ട്. ഒഴിപ്പിക്കല്‍ അവസാനിക്കുന്നതുവരെ ആക്രമണം നടത്തരുതെന്ന യുക്രൈന്‍ റഷ്യയോട് ആവശ്യപ്പെട്ടു. 

ബോംബാക്രമണത്തില്‍ ഒന്‍പത് മരണം 

അതേസമയം, സൂമിയില്‍ റഷ്യ ആക്രമണം തുടരുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ബോംബ് ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 9പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ഇവിടെനിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഇന്ത്യ ഇന്നലെ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. കടുത്ത ഷെല്ലാക്രമണം കാരണം ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. 


നാലു നഗരങ്ങളില്‍ വെടിനിര്‍ത്തല്‍

സുമി ഉള്‍പ്പെടെ യൂക്രൈനിലെ നാലു നഗരങ്ങളില്‍ റഷ്യ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കീവ്, ചെര്‍ണിഹീവ്, മരിയൂപോള്‍, സുമി എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍. ഇന്ത്യന്‍ സമയം 12.30 ന് വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് റഷ്യ അറിയിച്ചു. ഇവിടങ്ങളില്‍ സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യ ഇടനാഴി തുറക്കുമെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി വാസിലി നെബന്‍സ്യ അറിയിച്ചു.

യൂക്രൈനില്‍ സൈനിക നടപടി ആരംഭിച്ചശേഷം, കഴിഞ്ഞ 24 മണിക്കൂറിനിടെ, 1,68,000 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. 5550 പേര്‍ അതിര്‍ത്തി കടന്നു. യു്രൈകനില്‍ നിന്നും വരുന്ന സിവിലിയന്മാര്‍ക്ക് തങ്ങള്‍ താമസസൗകര്യം അടക്കം നല്‍കുന്നതായും റഷ്യന്‍ പ്രതിനിധി യുഎന്നില്‍ അറിയിച്ചു.

സുരക്ഷാ ഇടനാഴി ഒരുക്കിയില്ല

സുമിയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനാകാത്ത വിഷയം ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി മാനുഷിക ഇടനാഴി ഒരുക്കിയില്ലെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.

ഇന്ത്യാക്കാര്‍ അടക്കം എല്ലാ സിവിലിയന്മാരെയും സുരക്ഷിതമായി പുറത്തെത്തിക്കണം. ഇതാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം റഷ്യയോടും യൂക്രൈനോടും ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. യൂക്രൈനില്‍ നിന്നും 20,000 ത്തോളം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു.

മറ്റു രാജ്യക്കാരെയും യു്രൈകനില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 80 ലേറെ വിമാനങ്ങളാണ് ഒഴിപ്പിക്കല്‍ ദൗത്യത്തിനായി പറന്നത്. ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കിയ യൂക്രൈന്‍ അധികൃതര്‍ക്കും അയല്‍രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായും ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com