മോസ്‌ക്കോ: റഷ്യ- യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഭക്ഷ്യ വസ്‌തുക്കളുടെ വിതരണത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ റഷ്യ തീരുമാനിച്ചു. കരിഞ്ചന്തയിലെ വിൽപ്പന നിയന്ത്രിക്കാനും താങ്ങുവില ഉറപ്പാക്കുന്നതിനുമായി റഷ്യയിലെ ചില്ലറ വ്യാപാരികൾ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന പരിമിതപ്പെടുത്തണമെന്ന് സർക്കാർ വ്യക്തമാക്കി. യുക്രൈനെതിരായ സൈനിക നടപടിക്ക് പിന്നാലെ ലോക രാജ്യങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെയാണ് റഷ്യയുടെ നടപടി.
യുദ്ധം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ജനം. ഇതോടെ സാധനങ്ങളുടെ സ്‌റ്റോക്ക് വേഗം തീർന്നുപോകുന്ന അവസ്ഥയാണ്. അതുകൊണ്ട് നിയന്ത്രണങ്ങൾ ആവശ്യമായി വരുന്നതായി വ്യാപാര- വ്യവസായ മന്ത്രാലയം പറയുന്നു. വ്യക്തികൾക്ക് വിൽക്കുന്ന സാധനങ്ങളുടെ അളവ് പരിമിതപ്പെടുത്താൻ ചില്ലറ വ്യാപാരികളെ അനുവദിക്കണമെന്ന് അവരെ പ്രതിനിധീകരിക്കുന്ന വ്യാപാര സംഘടനകൾ നിർദ്ദേശിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ബ്രെഡ്, അരി, ധാന്യമാവ്, മുട്ട, മാംസം, പാലുത്പന്നങ്ങൾ എന്നിവയാണ് നിയന്ത്രണങ്ങൾക്ക് വിധേയമായ അവശ്യ സാധനങ്ങളിൽ ഉൾപ്പെടുന്നത്. ഇവയുടെ വില നിർണയിക്കാനുള്ള അധികാരം സർക്കാരിനാണ്. പടിഞ്ഞാറൻ രാജ്യങ്ങൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത് റഷ്യയിൽ സാധന സാമഗ്രികളുടെ ഇറക്കുമതിയെ ബാധിച്ചെന്നാണ് റിപ്പോർട്ട്.
സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന റഷ്യയിൽ നിരവധി കരുതൽ നടപടികളാണ് റഷ്യൻ കേന്ദ്ര ബാങ്ക് കൈക്കൊള്ളുന്നത്. റഷ്യൻ കറൻസിയായ റൂബിളിന്റെ വില രാജ്യത്ത് താഴുമെന്ന ഭീതിയിലാണ് ജനം. അതേസമയം, താത്കാലിക വെടി നിർത്തലിനു ശേഷം ആക്രമണം പുനരാരംഭിച്ചെന്നു പ്രഖ്യാപിച്ച റഷ്യ, യുക്രൈനിലെ മരിയുപോളിലും കീവിലും ഖാർകീവിലും ശക്തമായ ആക്രമണം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates