

സാന്റിയാഗോ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാന്റിയാഗോ ഇസ്ലാമിക് സെന്ററിന് നേരെ കൗമാരക്കാരായ രണ്ട് തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് രാജ്യാന്തര സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച ഈ ദാരുണമായ സംഭവം അരങ്ങേറിയത്. മസ്ജിദിന് നേരെ വെടിയുതിർത്ത ശേഷം ഏതാനും ബ്ലോക്കുകൾക്കപ്പുറത്തേക്ക് വാഹനത്തിൽ രക്ഷപ്പെട്ട 17-ഉം 18-ഉം വയസ്സുള്ള അക്രമികൾ പിന്നീട് സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വംശീയ വിദ്വേഷമാണ് ഈ ക്രൂരമായ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും 'വെറുപ്പിന്റെ രാഷ്ട്രീയം' (Hate Crime) മുൻനിർത്തിയുള്ള കുറ്റകൃത്യമായാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതെന്നും സാന്റിയാഗോ പോലീസ് ചീഫ് സ്കോട്ട് വാൽ വ്യക്തമാക്കി.
മസ്ജിദിന് നേരെ പ്രത്യേകമായി മുൻകൂട്ടി ഭീഷണികൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, പ്രതികൾ പൊതുവായി വിദ്വേഷ പ്രസ്താവനകളും ആശയങ്ങളും പങ്കുവെച്ചിരുന്നതായി അധികൃതർക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. അക്രമികളിൽ ഒരാളെ തിരഞ്ഞ് പോലീസ് നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. തന്റെ മകൻ തോക്കുകളുമായി വീട്ടിൽ നിന്ന് കാറെടുത്ത് കാണാതായെന്നും അവൻ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായും കാണിച്ച് ഒരു അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ കൗമാരക്കാരൻ സൈനിക വേഷം (Camouflage) ധരിച്ചാണ് സുഹൃത്തിനൊപ്പം പോയതെന്ന് വ്യക്തമായി. ആത്മഹത്യ ചെയ്യാൻ പോകുന്ന ഒരാളുടെ പെരുമാറ്റമല്ല ഇതെന്നതിനാൽ പോലീസ് അത്യാധുനിക സാങ്കേതികവിദ്യകളും ലൈസൻസ് പ്ലേറ്റ് റീഡറുകളും ഉപയോഗിച്ച് തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടയിലാണ് മസ്ജിദിൽ വെടിവെപ്പ് നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.
രക്ഷകനായി മാറിയ സുരക്ഷാ ജീവനക്കാരൻ അമീൻ അബ്ദുള്ള
മസ്ജിദിന് നേരെയുണ്ടായ കനത്ത ആക്രമണത്തിൽ വലിയൊരു ദുരന്തം ഒഴിവാക്കിയത് അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്റെ ധീരമായ ഇടപെടലാണെന്ന് പോലീസ് ചീഫ് വ്യക്തമാക്കി. അക്രമികളെ തടയുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കാണ് വഹിച്ചത്. സ്വന്തം ജീവൻ ബലിനൽകി നിരവധി ആളുകളുടെ ജീവൻ രക്ഷിച്ച അദ്ദേഹത്തിന്റെ പ്രവർത്തികൾ സമാനതകളില്ലാത്ത ധീരതയാണെന്ന് പോലീസ് പുകഴ്ത്തി. പത്ത് വർഷത്തിലേറെയായി ഈ മസ്ജിദിൽ സുരക്ഷാ ജീവനക്കാരനായി സേവനമനുഷ്ഠിക്കുന്ന അമീൻ അബ്ദുള്ളയാണ് കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാരൻ. നിരപരാധികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ ജോലി തിരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തുക്കൾ ഓർമ്മിച്ചു.
സാന്റിയാഗോ കൗണ്ടിയിലെ ഏറ്റവും വലിയ മസ്ജിദായ ഈ സെന്ററിനോട് ചേർന്ന് അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കായി അറബിക് ഭാഷയും ഖുറാനും പഠിപ്പിക്കുന്ന അൽ റാഷിദ് സ്കൂളും പ്രവർത്തിക്കുന്നുണ്ട്. വെടിവെപ്പ് നടന്ന് നാല് മിനിറ്റിനുള്ളിൽ തന്നെ പോലീസ് സ്ഥലത്തെത്തി. പോലീസ് വരുന്നതിനിടയിൽ അക്രമികൾ സമീപത്തുള്ള ഒരു തോട്ടക്കാരന് നേരെയും വെടിയുതിർത്തെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് റോഡിന് നടുവിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് അക്രമികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെടിവെപ്പിനെ തുടർന്ന് സ്കൂളിലുണ്ടായിരുന്ന ഡസൻ കണക്കിന് കുട്ടികളെ കൈകൾ കോർത്തുപിടിച്ച് പോലീസ് സുരക്ഷിതമായി പുറത്തേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ആഗോളതലത്തിൽ കനത്ത പ്രതിഷേധം
ഒരു ആരാധനാലയത്തിന് നേരെ ഇത്തരമൊരു ക്രൂരമായ ആക്രമണം ഉണ്ടായത് അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രകോപനപരവുമാണെന്ന് മസ്ജിദ് ഡയറക്ടർ ഇമാം താഹ ഹസ്സൻ പ്രതികരിച്ചു. എല്ലാ മതവിഭാഗങ്ങളിലുള്ളവർക്കും സുരക്ഷിതമായി ആരാധന നടത്താനുള്ള സാഹചര്യം നഗരത്തിൽ ഉണ്ടാകണം. ഇതര മതസ്ഥരുമായുള്ള നല്ല സൗഹൃദത്തിനും കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുന്നതിനുമാണ് തങ്ങൾ എപ്പോഴും പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമം നടക്കുന്നതിന് തൊട്ടുമുൻപ് പോലും ഒരു വിഭാഗം ഇതര മതസ്ഥർ ഇസ്ലാമിനെക്കുറിച്ച് പഠിക്കാനായി മസ്ജിദിൽ സന്ദർശനം നടത്തി മടങ്ങിയിരുന്നു.
അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലിം സിവിൽ റൈറ്റ്സ് സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (CAIR) വെടിവെപ്പിനെ ശക്തമായി അപലപിച്ചു. ഒരു പ്രാർത്ഥനാലയത്തിലോ എലിമെന്ററി സ്കൂളിലോ പഠിക്കാൻ പോകുന്ന ഒരൊറ്റ വ്യക്തി പോലും തങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഭയപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സംഘടന വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാന്റിയാഗോയിലുണ്ടായ വെടിവെപ്പിനെ അതീവ ഭീതിജനകമായ സാഹചര്യമെന്ന് വിശേഷിപ്പിക്കുകയും സംഭവത്തിൽ കടുത്ത അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates