'ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചാരവൃത്തി'; മുന്‍ പ്രതിരോധ സഹമന്ത്രിയെ തൂക്കിലേറ്റി ഇറാന്‍

ചാരവൃത്തി ആരോപിച്ച് മുന്‍ പ്രതിരോധ-വിദേശകാര്യ വകുപ്പ് സഹമന്ത്രിയും ബ്രിട്ടീഷ്-ഇറാന്‍ പൗരനുമായ അലിറേസ അക്ബറിയെ ഇറാന്‍ തൂക്കിലേറ്റി
അലിറേസ അക്ബറി/എഎഫ്പി
അലിറേസ അക്ബറി/എഎഫ്പി
Updated on
1 min read

ടെഹ്‌റാന്‍: ചാരവൃത്തി ആരോപിച്ച് മുന്‍ പ്രതിരോധ-വിദേശകാര്യ വകുപ്പ് സഹമന്ത്രിയും ബ്രിട്ടീഷ്-ഇറാന്‍ പൗരനുമായ അലിറേസ അക്ബറിയെ ഇറാന്‍ തൂക്കിലേറ്റി. രഹസ്യ വിവരങ്ങള്‍ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയാണ് അക്ബറിയെ ശനിയാഴ്ച തൂക്കിലേറ്റയത്. നേരത്തെ ഇറാന്‍ പരമോന്നത കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. 

ബ്രിട്ടീഷ് ചാരസംഘടനയായ എം 16ന് വേണ്ടി ചാരപ്രവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് ആരോപണം. അക്ബറിയുടെ വധശിക്ഷ പ്രാകൃതമാണെന്നും ഇതിന് ഇറാന്‍ മറുപടി അര്‍ഹിക്കുന്നുണ്ടെന്നും ബ്രിട്ടണ്‍ പ്രതികരിച്ചു. 

'ബ്രിട്ടീഷ്-ഇറാന്‍ പൗരന്‍ അലിറേസ അക്ബറിയുടെ വധശിക്ഷയില്‍ ഞെട്ടിപ്പോയി. സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഒരു പ്രാകൃത ഭരണകൂടം നടത്തിയ നിഷ്ഠൂരവും ഭീരുത്വവും നിറഞ്ഞ നടപടിയാണ് ഇത്'- ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ട്വിറ്ററില്‍ കുറിച്ചു. 

ഇറാന്‍ പ്രതിരോധ മേഖലയില്‍ പ്രധാന സ്ഥാനങ്ങള്‍ കൈരാര്യം ചെയ്ത വ്യക്തിയാണ് അക്ബറി. പ്രതിരോധ-വിദേശകാര്യ വകുപ്പുകളില്‍ സഹമന്ത്രിയായും ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായും അക്ബറി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഇറാന്‍ സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ പുറത്തുവിട്ട അക്ബറിയുടെ കുറ്റസമ്മത വീഡിയോയില്‍, താന്‍ ബ്രിട്ടണുവേണ്ടി ചാരവൃത്തി ചെയ്തതായി അദ്ദേഹം സമ്മതിക്കുന്നുണ്ട്. 2019ലാണ് അക്ബറിയെ ഇറാന്‍ അറസ്റ്റ് ചെയ്തത്. ഇസ്രയേലിന് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് ഡിസംബറില്‍ നാലുപേരെ ഇറാന്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com