

ന്യൂയോർക്ക്: ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം. നിലവിലുള്ള വിദേശി വിദ്യാർഥികൾ മറ്റ് സർവകലാശാലകളിലേക്ക് മാറണമെന്നാണ് നിർദേശം. പാലിക്കാത്തവരുടെ വിദ്യാർഥി വിസ റദ്ദാക്കുമെന്നും ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി. എന്നാൽ ട്രംപിന്റെ നടപടി നിയമാനുസൃതമല്ലെന്ന് ഹാർവഡ് സർവകലാശാല പ്രതികരിച്ചു.
ഹാർവഡ് സർവകലാശാലയിലെ മൊത്തം വിദ്യാർഥികളിൽ 27 ശതമാനം ലോകത്തെ 140-ഓളം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ്. ഇന്ത്യയിൽ നിന്നടക്കം നിരവധി വിദ്യാർഥികൾ ഹാർവഡിൽ പഠിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം 6700 വിദേശ വിദ്യാർത്ഥികളാണ് ഹാർവാഡിൽ പ്രവേശനം നേടിയിട്ടുള്ളത്. നേരത്തെ ഹാർവാഡ് സർവകലാശാലയ്ക്കുള്ള സർക്കാർ ധനസഹായം അമേരിക്കൻ പ്രസിഡന്റ് ട്രംപ് നിർത്തിയിരുന്നു.
കോഴ്സ് പ്രവേശന നടപടികളിൽ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം സർവകലാശാല തടഞ്ഞതോടെയാണ് പ്രതികാര നടപടി. തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ 200 കോടി ഡോളർ സഹായം നൽകില്ലെന്നാണ് ട്രംപ് വിശദമാക്കിയത്. സർക്കാർ ആവശ്യപ്പെട്ട ഹാർവഡിലെ വിദേശ വിദ്യാർഥികളുടെ പൂർണ വിവരങ്ങൾ അടുത്ത 72 മണിക്കൂറിനുള്ളിൽ കൈമാറണമെന്നും ട്രംപ് ഭരണകൂടും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ട്രംപിന്റെ വിവാദ നടപടികൾക്കെതിരെ കോടതി നിലപാട് വ്യക്തമാക്കി. വിദേശ വിദ്യാർഥികളുടെ വിസ സ്റ്റാറ്റസ് നിർത്തലാക്കുന്നതും, അവരെ അറസ്റ്റ് ചെയ്ത് തടവിൽ വെക്കുന്നതും ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജ് ജെഫ്‌റി വൈറ്റ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates