

വാഷിങ്ടന്‍: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തുന്ന തീരുവയും ഇന്ത്യ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന തീരുവ നിരക്കുകളും സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൊമേഴ്സ് സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടായതായി വെളിപ്പെടുത്തല്‍. ട്രംപിന്റെ ഭരണകാലത്തെ വിവിധ വിഷയങ്ങള്‍ വിശദീകരിക്കുന്ന 'റജിം ചേഞ്ച്: ഇന്‍സൈഡ് ദ് ഇംപീരിയല്‍ പ്രസിഡന്‍സി ഓഫ് ഡോണള്‍ഡ് ട്രംപ്' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തകരായ മാഗി ഹാബര്‍മാനും ജോനാഥന്‍ സ്വാനും ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. പുസ്തകത്തിലെ വിവരങ്ങള്‍ പ്രകാരം, ഇന്ത്യ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുന്ന തീരുവ 175 ശതമാനമോ അതില്‍ കൂടുതലോ ആണെന്നായിരുന്നു ട്രംപിന്റെ വിശ്വാസം. എന്നാല്‍ യുഎസ് വ്യാപാര പ്രതിനിധി ഓഫീസിലെ ഔദ്യോഗിക കണക്കുകള്‍ അതുമായി പൊരുത്തപ്പെടുന്നില്ലെന്ന് ലുട്‌നിക് വിശദീകരിച്ചുവെന്നാണ് പറയുന്നത്.
ലുട്‌നിക് ഔദ്യോഗിക കണക്കുകള്‍ ട്രംപിന് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം പ്രകോപിതനായെന്നും, തനിക്ക് തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്ന് ആരോപിച്ചെന്നുമാണ് പുസ്തകത്തിലെ പരാമര്‍ശം. ഇന്ത്യയും ചൈനയും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുന്ന തീരുവയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് ട്രംപ് അസംതൃപ്തി പ്രകടിപ്പിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു.
അതേസമയം, വൈറ്റ് ഹൗസ് പുറത്തിറക്കിയ വ്യാപാര ധാരണാപത്രത്തില്‍ ഇന്ത്യ, അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണെന്ന് പരാമര്‍ശിച്ചിരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ശരാശരി 37 ശതമാനം വരെയും ചില വാഹനങ്ങള്‍ക്ക് 100 ശതമാനത്തിലധികം വരെയും തീരുവയുണ്ടെന്ന് അതില്‍ പറയുന്നു. ഇന്ത്യ-യുഎസ് വ്യാപാരബന്ധത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തീരുവ സംബന്ധിച്ച തര്‍ക്കങ്ങള്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. പിന്നീട് ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടന്നതോടെയാണ് തീരുവ കുറയ്ക്കാനുള്ള ധാരണയിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates