

കീവ്: റഷ്യയുമായി സാമ്പത്തിക സഹകരണത്തിലുള്ള രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുന്ന അമേരിക്കൻ നടപടിയെ പിന്തുണച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെലന്‍സ്‌കിയുടെ പ്രതികരണം. അധിനിവേശത്തെ ചെറുക്കാന്‍ റഷ്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുന്ന ട്രംപിന്റെ നടപടിയെ 'മികച്ച മാര്‍ഗം' എന്നാണ് സെലന്‍സ്‌കി വിശേഷിപ്പിച്ചത്. ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന 25-ാമത് ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ തമ്മിലുള്ള കൂടികാഴ്ചകളെ പരാമര്‍ശിച്ച് ഉന്നയിച്ച ചോദ്യത്തോട് പ്രതികരിച്ചാണ് സെലന്‍സ്‌കി നിലപാട് അറിയിച്ചത്.
ശനിയാഴ്ച യുക്രൈനില്‍ റഷ്യ നടത്തിയ വ്യോമാക്രമണം ചൂണ്ടിക്കാട്ടി സെലന്‍സ്‌കി റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. 'റഷ്യയ്ക്കും റഷ്യയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കുമെതിരെ ഉപരോധങ്ങള്‍' പോലുള്ള ശക്തമായ നടപടികളിള്‍ ഏര്‍പ്പെടുത്താന്‍ ലോക രാജ്യങ്ങള്‍ തയ്യാറാകണം എന്നും സെലന്‍സ്‌കി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. താരിഫുകളും വ്യാപാര നിയന്ത്രണങ്ങളും ഇതിനായി ഉപയോഗിക്കണം എന്നും അദ്ദേഹം എക്‌സ് പോസ്റ്റുകളില്‍ വ്യക്തമാക്കി.
അതിനിടെ, യുക്രൈന് എതിരായ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം കൊണ്ടുവരാന്‍ യുഎസ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് റഷ്യക്ക് എതിരായ ഉപരോധങ്ങള്‍ കടുപ്പിക്കുമെന്ന സൂചനകള്‍ നല്‍കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഡോണള്‍ഡ് ട്രംപ് ഉപരോധം രണ്ടാംഘട്ടത്തിലേക്കെന്ന് അറിയിക്കുന്നത്. യുക്രൈന്‍ തലസ്ഥാനമായ കീവിലെ തന്ത്ര പ്രധാന സ്ഥാപനങ്ങള്‍ക്ക് നേരെ റഷ്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates