

വാഷിംഗ്ടണ്‍: വ്യാപാര കമ്മി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം ചുമത്തിയ അധിക തീരുവ സുപ്രീംകോടതി റദ്ദാക്കിയതോടെ, ട്രംപിന്റെ പ്രഖ്യാപനം അനുസരിച്ച് ഈടാക്കി തുടങ്ങിയ ഉയര്‍ന്ന തീരുവ സംബന്ധിച്ച് ആശയക്കുഴപ്പം. ഇറക്കുമതി തീരുവയായി 13300 കോടി ഡോളറാണ് ഇതിനകം ട്രംപ് ഭരണകൂടം പിരിച്ചെടുത്തത്. ഇത്തരത്തില്‍ പിരിച്ചെടുത്ത ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതി വിധിച്ചതോടെ, ഇത് കമ്പനികള്‍ക്ക് തിരികെ നല്‍കേണ്ടി വരുമോ എന്നതും നഷ്ടപരിഹാരം എത്രയായിരിക്കും എന്നതും സംബന്ധിച്ച ചോദ്യങ്ങളാണ് ഉയരുന്നത്.
കമ്പനികള്‍ റീഫണ്ടിനായി സര്‍ക്കാരിനെ സമീപിച്ചതായാണ് വിവരം. എന്നാല്‍ പണം തിരികെ നല്‍കുന്ന നടപടി സങ്കീര്‍ണമാകാം. ഇറക്കുമതിക്കാര്‍ക്ക് ഉയര്‍ന്ന തീരുവ പണമായി തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകര്‍ പറയുന്നു. എന്നാല്‍ നടപടിക്രമം കുറച്ചുകാലത്തേക്ക് സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാമെന്ന് വിന്‍സണ്‍ ആന്റ് എല്‍കിന്‍സ് നിയമ സ്ഥാപനത്തിലെ പങ്കാളിയായ അഭിഭാഷകന്‍ ജോയ്സ് അഡെറ്റുട്ടു പറഞ്ഞു.
1977 ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) നടപ്പിലാക്കി ട്രംപ് കഴിഞ്ഞ വര്‍ഷം ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ചുമത്തിയ ഇരട്ട അക്ക താരിഫുകളാണ് പ്രശ്നം. ഇറക്കുമതിക്ക് നികുതി ചുമത്താന്‍ കോണ്‍ഗ്രസിനാണ് അധികാരം. പ്രസിഡന്റിന് നിയമം അധികാരം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധിക തീരുവ സുപ്രീംകോടതി റദ്ദാക്കിയത്.
ഡിസംബര്‍ പകുതിയോടെ യുഎസ് കസ്റ്റംസ് ഏജന്‍സി 13300 കോടി ഡോളറാണ് ഇറക്കുമതി തീരുവമായി പിരിച്ചെടുത്തത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് റീഫണ്ട് ലഭിക്കാന്‍ സാധ്യത കുറവാണ്. ഉയര്‍ന്ന താരിഫ് നല്‍കി കമ്പനികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. ഉയര്‍ന്ന വില കൊടുത്ത് സാധനം വാങ്ങിയ ഉപഭോക്താക്കള്‍ക്ക് റീഫണ്ടിന് സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. റീഫണ്ടുകള്‍ നടപ്പിലാക്കാന്‍ 12 മുതല്‍ 18 മാസം വരെ സമയമെടുത്തേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates